മലപ്പുറം: പകരനെല്ലൂർ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ 24വയസ്സുകാരന്റെ മൃതദേഹം കരിങ്കൽ പാറക്കൂട്ടങ്ങളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം ആലത്തിയൂർ അമ്പലപ്പടി അണ്ണശേരി വീട്ടിൽ മുഹമ്മദ് ബഷീറിന്റെ മകൻ ബാദിറിന്റെ (24) മൃതദേഹമാണ് ഇന്നു പന്ത്രണ്ട് മണിയോടെ ലഭിച്ചത്.

പകരനെല്ലൂരിലെ ബന്ധുവീട്ടിലെത്തിയ ബാദിറും കൂട്ടുകാരുമടങ്ങുന്ന സംഘം ഞായറാഴ്ച വൈകീട്ടോടെ ആറ് മണിയോടെയാണ് കരിങ്കൽ ക്വാറിയിൽ കുളിക്കാനെത്തിയത്. തിരൂരിൽ മൊബൈൽ ടെക്നീഷ്യനായ ബാദിർ അവധി ദിവസം പകരനെല്ലൂരിലെ ബന്ധുവീട്ടിൽ ആഘോഷിക്കാനെത്തിയതായിരുന്നു.

നീന്തൽ അറിയുന്ന മൂന്ന് പേരും മറ്റ് ആറ് പേരും കരക്കെത്തിയെങ്കിലും ബാദിർ താഴ്ന്ന് പോകുകയായിരുന്നു. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഞായറാഴ്ച രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരൂർ ഫയർ ആൻഡ് റസ്‌ക്യു ടീം അംഗങ്ങളും പൊന്നാനിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരായ അയ്യൂബ് ഖാൻ , ഗ്രിരീഷ്, നസീർ, വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

കരിങ്കൽ പാറക്കൂട്ടങ്ങളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരൂർ, പൊന്നാനി ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ പ്രമോദ് കുമാർ, പി സുനിൽ, സജി കുമാർ, സജി കുമാർ, നിയാസ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലഴിൽ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.