- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ-വനിതാ ഗായകർ ഒരേസമയം രണ്ടുരാഗാലാപനത്തിൽ മുഴുകുന്ന ജസ് രംഗി ജുഗൽബന്ദി ശൈലിയിലൂടെ വിസ്മയിപ്പിച്ചു; വായ്പാട്ടുകാർക്ക് കിട്ടുന്ന സ്‌നേഹാദരങ്ങൾ കണ്ടപ്പോൾ തബലയോട് വിട പറഞ്ഞ് മേവാതി ഖരാനയിലെ അതുല്യ ഗായകനായി പടർന്ന് പന്തലിച്ചു; ഹവേലി സംഗീതത്തിൽ ഗവേഷണത്തിലൂടെ സംഭാവനകൾ; സിനിമയിലും കുറച്ചുനാൾ; പ്രതിഭ കൊണ്ട് സഹൃദയരെ പാട്ടിലാക്കിയ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് വിടവാങ്ങി

ന്യൂജേഴ്‌സി: ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ വച്ചായിരുന്നു അന്ത്യം. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. പിതാവിന്റെ കീഴിലാണ് ജസ്രാജ് സംഗീതാഭ്യസനം തുടങ്ങുന്നത്.
സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകിയിട്ടുണ്ട്. പുരുഷ - വനിതാ ഗായകർ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചിരുന്നു. ജസ്രംഗി എന്ന പേരിലാണ് ഈ ജുഗൽബന്ദി ശൈലി ആവിഷ്‌കരിച്ചത്.അപൂർവ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹർ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തിൽ ഹവേലി സംഗീതത്തിൽ ഗവേഷണം നടത്തി. ജുഗൽബന്ദി സംഗീതത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
മേവാതി ഖരാനയിലെ അതുല്യ ഗായകനാണ്. ഹരിയാനയിലെ ഹിസാറിലാണ് ജനനം. അച്ഛൻ പണ്ഡിറ്റ് മോതിറാം. ജസ്‌രാജിനു നാലു വയസ്സുള്ളപ്പോൾ മരിച്ചു. മൂത്ത ജ്യേഷ്ഠൻ പണ്ഡിറ്റ് മണിറാം ആയിരുന്നു പിന്നീട് കാര്യങ്ങളെല്ലാം ഏറ്റെടുത്തത്. ജ്യോഷ്ഠന്റെ സഹായിയാണു തബലവായന തുടങ്ങിയത്. വായ്പാട്ടുകാർക്കു കിട്ടുന്ന സ്‌നേഹാദരങ്ങൾ കണ്ടപ്പോൾ തബലയോട് വിടപറഞ്ഞു. ഭക്തിരസപ്രധാനമാണ് മേവാതി ഖരാനയിലെ ബന്ദിഷുകൾ മിക്കതും. പണ്ഡിറ്റ് ജസ്രാജിനെ കേരള സർക്കാർ സ്വാതിപുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായൺ ഉൾപ്പെടെ അനേകം ശിഷ്യരുണ്ട്. പണ്ഡിറ്റ് ജസ്രാജിന്റെ പേര് കുള്ളൻ ഗ്രഹത്തിനു കൊടുക്കാൻ ഇന്റർനാഷനൽ അസ്‌ട്രോണമിക്കൽ യൂണിയൻ കഴിഞ്ഞവർഷം തീരുമാനിച്ചതു വലിയ ശ്രദ്ധ നേടി.
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന 2006 വിപി 32 എന്ന കുള്ളൻ ഗ്രഹമാണ് 'പണ്ഡിറ്റ് ജസ്രാജ്' എന്ന് അറിയപ്പെടുക. ആദ്യമായാണ് ഒരു ഇന്ത്യൻ സംഗീതജ്ഞന്റെ പേര് ഏതെങ്കിലുമൊരു ബഹിരാകാശ വസ്തുവിനു നൽകുന്നത്. മൊസാർട്ടിന്റെയും ബീഥോവന്റെയും പേരിൽ ബഹിരാകാശ വസ്തുക്കളുണ്ട്. ഔദ്യോഗിക റെക്കോർഡുകളിൽ 300128 എന്ന നമ്പരിലാകും 'പണ്ഡിറ്റ് ജസ്രാജ്' അറിയപ്പെടുക. ജസ്രാജിന്റെ ജനനത്തീയതി തിരിച്ചിട്ടതാണ് ഈ നമ്പർ.
രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങിയവർ ശിഷ്യന്മാരാണ്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി വിവിധ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്‌കർ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.
ഹിസാറിലാണ് ജസ്രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാൽ അവിടെയാണ് വളർന്നത്. തുടക്കത്തിൽ മണിറാമിന്റെ കീഴിൽ തബല വായിക്കാൻ പഠിച്ച ജസ്രാജ് പെട്ടെന്ന് ഒരുനാൾ വായ്‌പ്പാട്ട് പഠനത്തിലേക്ക് തിരിയുകയായിരുന്നു. ചില സിനിമകൾക്കുവേണ്ടിയും ജസ്രാജ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്രാജിന്റെ പത്‌നി. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.


