അടിമാലി: കട്ടപ്പന കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്ത അടുപ്പക്കാരനായ പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. രാവിലെ 10 .30 തോടെ വെള്ളത്തൂവൽ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് എത്തിയത്. കനത്ത മഴയ്ക്കിടെയാണ് തെളിവെടുപ്പു സംഘം ബിനോയിയുടെ വീട്ടിലെത്തിയത്.

പൊലീസ് ഉദ്വേഗസ്ഥരുടെ ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ബിനോയി പ്രതികരിച്ചത്. ഇന്നലെ പൊലീസ് ചോദ്യം ചെയ്തപ്പോഴും ബിനോയി പ്രതികരിച്ചത് ഇത്തരത്തിലാണെന്നാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പു തറയോട് ചേർന്ന് കുഴിച്ചിട്ടനിലയിലാണ് സിന്ധുവിന്റെ ജഡം ബന്ധുക്കൾ കണ്ടെടുത്തത്.

കഴിഞ്ഞ 11 - ന് രാത്രി സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുക്കളയിൽ തയ്യാറാക്കിയ കുഴിയിൽ മറവു ചെയ്യുകയായിരുന്നെന്നാണ് ബിനോയി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. കൊലയ്ക്കു ശേഷം കഴിഞ്ഞ മാസം 16 - ന് നാടുവിട്ട ഇയാൾ പാലക്കാട്, ഷൊർണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം രണ്ട് ദിവസ മുമ്പ് നാട്ടിലെത്തി, പെരിഞ്ചാംകുട്ടിയിൽ തേക്ക് പ്ലാന്റേഷനിൽ ഒളിവിൽക്കഴിയവെയാണ് വെള്ളത്തുവൽ പൊലീസിന്റെ പിടിയിലാവുന്നത്.

3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസിനോട് കുറ്റസമ്മതവും നടത്തി. മരിക്കും മുമ്പേ സിന്ധുവിനെ കുഴിച്ചു മൂടിയെന്ന സൂചനയാണ് മൊഴിയിലുള്ളത്. സംശയ രോഗം തന്നെയാണ് ബിനോയിയെ കൊലപാതകിയാക്കിയത്. ഭർത്താവമായി സിന്ധു അടുക്കുന്നുവെന്ന സംശയവും വൈരാഗ്യമായി.

സിന്ധുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 5 വർഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭർത്താവിനൊപ്പം പോകാനുള്ള സാധ്യതയും ഫോണിൽ മറ്റു പലരുടെയും കോളുകൾ വരുന്നതു സംബന്ധിച്ച സംശയവുമാണു കൊലപാതകത്തിലേക്കു നയിച്ചത്. സിന്ധുവുമായി കലഹം പതിവായിരുന്നെന്നു. കൊല്ലാൻ വേണ്ടിയാണ് മകനെ വീട്ടിൽ നിന്ന് മാറ്റിയത്.

സിന്ധുവിന്റെ 12 വയസ്സുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ് കൊലപാതകം നടത്തിയത്. മർദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമർത്തിപ്പിടിച്ചു. ഇതിനിടെയാണ് വാരിയെല്ലുകൾ പൊട്ടിയത്. സിന്ധു അബോധാവസ്ഥയിലായ ഉടൻ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു.

വായ തുറന്നിരുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടർന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായിരുന്നു ഇത്. സിന്ധു മറ്റാരുടെ കൂടെയോ ഒളിച്ചോടിയെന്ന് വരുത്താമെന്നും പ്രതീക്ഷിച്ചു. എന്നാൽ ഇളയമകൻ അടുക്കളയിൽ സംശയം കണ്ടെത്തിയതോടെ ബിനോയ് അപകടം മണത്തു.

സിന്ധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ വീടുവിട്ടിറങ്ങിയ ബിനോയി 16നു പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനുള്ളിൽ പാറയുടെ വിടവിൽ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയ ശേഷം തമിഴ്‌നാട്ടിലേക്കു കടന്നു. പൊലീസ് മൃതദേഹം കണ്ടെത്താതിരുന്നതിനെ ത്തുടർന്ന് വീണ്ടും നാട്ടിലെത്തി. കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം.

ഈ മാസം 3ന് പെരിഞ്ചാൻകുട്ടി പ്ലാന്റേഷനിലെത്തി മുൻപ് തങ്ങിയ പാറയുടെ വിള്ളലിൽ താമസിച്ചു. അന്നാണ് സിന്ധുവിന്റെ മൃതദേഹം പുറത്തെടുത്തത്. ശ്വാസകോശസംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാൽ കാട്ടിലെ തണുപ്പിൽ തുടരാനും പ്രയാസമായി. സാധാരണ വിളിക്കാറുണ്ടായിരുന്ന വക്കീലിനെ പുതിയ നമ്പറിൽ നിന്നു വിളിച്ചതോടെ പ്രതി കാട്ടിലുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. ഉച്ചയോടെ പ്ലാന്റേഷനിൽ നിന്നിറങ്ങി കമ്പം വഴി തമിഴ്‌നാട്ടിലേക്കു കടക്കുന്നതിനു വേണ്ടി റോഡിലേക്ക് നടന്നു വരുമ്പോഴാണ് പിടിയിലായത്.