മൂവാറ്റുപുഴ: പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ വീട്ടിൽ ഷാജി (54) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേരിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ അഡോണ നഴ്സിങ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ.

ഇതിന്റെ മറവിലാണ് പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിൽ ലക്ഷക്കണക്കിന് രൂപാ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയത്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകി. ഇതറിഞ്ഞ ഇയാൾ മുങ്ങുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്. ഒ സി.ജെ മാർട്ടിൻ, എസ്‌ഐ വി.കെ ശശികുമാർ, എഎസ്ഐ മാരായ സുനിൽ സാമുവൽ, ജയകുമാർ സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പണം നഷ്ടപെട്ടതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും, സംഭവത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.