തിരുവനന്തപുരം: മുന്മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ എടുത്ത കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയിൽ കൊടുത്തത് മാധ്യമ വാർത്തയായാൽ എങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന് പി സി ജോർജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത് കുമാർ വാദിച്ചിരുന്നു. ഇതണ് അംഗീകരിക്കപ്പെടുന്നത്.

35 വർഷം എം എൽ എ യും പൊതു പ്രവർത്തകനുമായ തന്നെ കാണാൻ സ്വപ്നക്ക് വന്നു കൂടെ. അതിലെന്താണ് തെറ്റ്. പൊതുപ്രവർത്തകരെ കാണാൻ എല്ലാ തുറയിലുള്ളവരും വരാറുണ്ട്. താനും സ്വപ്നയും തമ്മിൽ സംസാരിച്ചു കൂടേ. അതെങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകും. ആരോപണം കളവാണെങ്കിൽ അപകീർത്തി കേസ് കൊടുക്കാതെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈ യുഗത്തിൽ വിമർശന സ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റമാണ് കേസ് എന്നും പിസി ജോർജ് വാദിച്ചിരുന്നു

ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ചൈനയല്ലെന്നും പി സി ബോധിപ്പിച്ചു. അമേരിക്കയിൽ സ്റ്റാലിനെ വിമർശിച്ചവരെയും കേസെടുത്ത് ജയിലിലടച്ചിട്ടില്ല. പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു , ഇന്ദിര ഗാന്ധി എന്നിവരെ വിമർശിച്ചിട്ടും എം.എം.മത്തായിയെ ജയിലിലടച്ചിട്ടില്ല. ഭരണഘടന അനുഛേദം 19 വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു. പൊലീസ് അധികാരത്തിന്റെ ദുരുപയോഗമാണ് കേസെന്നും പി സി വാദിച്ചു.താൻ നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടുന്ന ആളല്ല.

ഈ യുഗത്തിൽ ഒരാൾക്ക് മറ്റൊരാളെ ഫെയർ ക്രിറ്റിസിസം എന്ന രീതിയിൽ വിമർശിക്കാൻ അവകാശമുണ്ട്. അപകടകരമായ അവസ്ഥയിലുള്ള പൊലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. 79 വയസ്സുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള ആളാണ് താൻ. മുൻകൂർ ജാമ്യഹർജി തള്ളിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിക്കാനാണ് സർക്കാർ നീക്കമെന്നും ബോധിപ്പിച്ചു. ഇതെല്ലാം കോടതി അംഗീകരിച്ചാണ് ജാമ്യം നൽകുന്നത്.

സ്വർണ്ണക്കടത്ത് കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും എൻ ഐ എ കേസുകളിലുമായി എറണാകുളം പ്രിൻസിപ്പൽ ജില്ലാ കോടതിയിലടക്കം നടന്നു വരുന്ന കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി മാധ്യമ വാർത്തയായതിനെതിരെ ജലീൽ നൽകിയ പൊലീസ് പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സ്വർണ്ണക്കടത്തിലും മറ്റും തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും ചേർത്ത് സ്വപ്ന സുരേഷ് മൊഴി കൊടുത്തെന്ന് കാട്ടിയാണ് ജലീലിന്റെ പൊലീസ് പരാതി. സ്വപ്ന സുരേഷ് , പി.സി.ജോർജ് എന്നിവർക്കെതിരെ 120 (ബി) ( ക്രിമിനൽ ഗൂഢാലോചന) ,153 (ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി തോന്ന്യാസമായി പ്രകോപനം ഉണ്ടാക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലാണ് മുൻകൂർ ജാമ്യം.

കേസിലെ സാക്ഷി സരിത നായർ പ്രതികൾക്കെതിരെ നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. സാക്ഷി മൊഴികളിൽ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളിൽ സ്വപ്നയ്ക്കൊപ്പം അമ്മ പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗൂഢാലോചനക്കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.

ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.