ന്യൂഡൽഹി; പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടെ രാജ്യസഭയിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പെഗസ്സസ് സോഫ്റ്റ് വെയർ നിർമ്മാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

കേരളത്തിൽനിന്നുള്ള എംപി. ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരുടെ ഫോണുകൾ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയത്. വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളെയും തടസ്സപ്പെടുത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം

ആഴ്ചകളായി പാർലമെന്റിന് അകത്തുംപുറത്തും വിവാദം കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ ഫോൺ ചോർത്തൽ നിഷേധിച്ച പ്രതിരോധ മന്ത്രാലയം, പെഗസസ് സ്‌പൈവെയർ നിർമ്മാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പെഗസസ് ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ് ആദ്യം തൊട്ടേ കേന്ദ്രം സ്വീകരിച്ചിരുന്നത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന വിഷയമായിരുന്നു പെഗസസ് വിവാദം. എൻഎസ്ഒ ഗ്രൂപ്പ് ടെക്‌നോളജിയുമായി സർക്കാർ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അങ്ങനെയാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണെന്നുമാണു എംപി ചോദിച്ചത്. എൻഎസ്ഒ ഗ്രൂപ്പ് ടെക്‌നോളജിയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി സർക്കാർ സഭയിൽ വായിക്കുകയായിരുന്നു.