ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിനു മൂന്നു രൂപയും ഡീസലിന് 1.90 രൂപയുമാണു വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.

ഈ മാസമാദ്യം പെട്രോളിന് 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും ഒരുമിച്ചു വില വർധിപ്പിക്കുന്നത്. ഡീസലിന് ഇതു തുടർച്ചയായ മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്.

കഴിഞ്ഞ 29നാണു പെട്രോൾ വില 3.02 രൂപ കുറച്ചത്. അപ്പോഴും ഡീസലിന് 1.47 രൂപ കൂട്ടി. ഡീസലിന്റെ വില വർധിപ്പിക്കുന്നത് ഇതു തുടർച്ചയായ മൂന്നാം തവണയാണ്.

ക്രൂഡ് ഓയിലിന്റെ വില ആഗോള വിപണിയിൽ വ്യത്യാസപ്പെടുന്നതിന്റെയും രൂപയുടെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലിന്റെയും അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ വില പുനർ നിർണയിക്കുന്നത്. ക്രൂഡ് ഓയിൽ വില പിടിച്ചു നിർത്തുന്നതിനായി ഉത്പാദനം നിർത്തിവയ്ക്കണോ എന്ന് ആലോചിക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങൾ അടുത്ത മാസം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ ഉത്പാദനം കുറയ്ക്കാൻ തീരുമാനമുണ്ടായേക്കുമെന്ന സാധ്യത മുന്നിൽക്കണ്ട് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നുണ്ട്.

ഇതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും എണ്ണ വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിൽ 67.22 ആണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. പൊതുമേഖലാ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നിനും 16നും യോഗം ചേർന്നാണ് ഇന്ധന വില പുനർ നിർണയിക്കുന്നത്. ഇത്തവണ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണു വിലവർധന പ്രഖ്യാപിച്ചത്.