പത്തനംതിട്ട: ശബരിമലയിലെയിൽ ദർശനം നടത്താനുള്ള തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചു. പ്രതിദിനം രണ്ടായിരം പേർക്കുവരെ ദർശനം അനുവദിക്കും. ശനി,ഞായർ ദിവസങ്ങളിൽ നാലായിരം പേർക്കും പ്രവേശനത്തിന് അനുമതിയുണ്ട്. ഇതനുസരിച്ച് പരിഷ്‌കരിച്ച വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതൽ കൂടുതൽ ഭക്തർക്ക് സന്നിധാനത്ത് വരാം.

നിലവിൽ പ്രതിദിനം ആയിരം തീർത്ഥാടകരെയാണ് അനുവദിക്കുന്നത്. ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗക്കാർക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകി. മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യർത്ഥ കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കോവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയർത്താൻ ശുപാർശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തിരുവിതാകൂർ ദേവസ്വം ബോർഡാണ് തീരുമാനം കൈക്കൊണ്ടത്. ദേവസ്വം ബോർഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാൽ ആരോഗ്യവകുപ്പ് ഇതിനെ എതിർത്തതായാണ് റിപ്പോർട്ടുകൾ.