ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ പുതിയൊരു ചരിത്രം കൂടി എഴുതി ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിൽ, പ്രധാനമന്ത്രിപദത്തിൽ ഏറ്റവും കൂടുതൽക്കാലമിരുന്നവരിൽ നാലാമനും കോൺഗ്രസിതര പ്രധാനമന്ത്രിമാരിൽ ഒന്നാമനായാണ് നരേന്ദ്ര മോദി മാറിയത്. വാജ്‌പേയി 2268 ദിവസമാണ് പ്രധാനമന്ത്രിപദത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച മോദി അതു മറികടന്നു. ജവാഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, മന്മോഹൻ സിങ് എന്നിവരാണ് മോദിയെക്കാൾ കൂടുതൽക്കാലം പ്രധാമന്ത്രിപദം അലങ്കരിച്ചിട്ടുള്ളത്.

ഇപ്പോൾ മോദിക്ക് മുൻപിലുള്ളത് മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ മാത്രമാണ്. വാജ്പേയ് 2,268 ദിവസമാണ് മൂന്ന് ടേമുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നത്. വ്യാഴാഴ്ചയോടെ നരേന്ദ്ര മോദി ഇതു മറികടന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പ്രധാനമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലം ഉണ്ടായിരുന്നത്. ഇന്ദിര ഗാന്ധി രണ്ടാമതും മന്മോഹൻ സിങ് മൂന്നാമതുമാണ്. ഇവർക്കു ശേഷമാണ് ഇപ്പോൾ മോദിയുടെ സ്ഥാനം. നെഹ്റു 17 വർഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി വിവിധ ടേമുകളിലായി 11 വർഷം പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. 2004 മുതൽ 2014 വരെ കാലഘട്ടത്തിലാണ് മന്മോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നത്.

ജവാഹർലാൽ നെഹ്‌റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മന്മോഹൻ സിങ് (3656 ദിവസം) എന്നിവർക്കാണ് ആദ്യ 3 സ്ഥാനങ്ങൾ. ഇന്ദിര ഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 77, 2198 ദിവസം) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014 19, 1830 ദിവസം). ഇതോടൊപ്പം രണ്ടാം മന്മോഹൻ സിങ് മന്ത്രിസഭ (2009 14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താൽ ഏതാനും മിനിറ്റ് കൂടുതൽ ഭരിച്ചത് നരേന്ദ്ര മോദിയാണ്.

ഇടക്കാല പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദ ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണു നാളെ 73 വയസ്സാകുന്ന സ്വതന്ത്രഭാരതത്തിൽ ഇതുവരെ അധികാരത്തിലിരുന്നത്. രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. 2019 മെയ് 30 ന് അധികാര തുടർച്ച ലഭിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നരേന്ദ്ര മോദി ഏഴാം തവണയാണ് ചെങ്കോട്ടയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്താൻ പോകുന്നത്.