കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും ലോഡ്ജ് മുറിയിൽ ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത ലോഡ്ജ് റിസപ്ഷനിസ്റ്റിനെ പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

പുതിയതെരുവിലെ രാജേഷ് റസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോംത്തും ചാലിലെ ലയാൻ പീറ്ററെ (64) യാണ് തളിപ്പറമ്പ് സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ഏ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിൽപ്പെട്ട 15 കാരിയെ ഇക്കഴിഞ്ഞ ജൂൺ 25നാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പോക്‌സോ നിയമപ്രകാരവും കേസിൽ തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്.എസ്. ജിതീഷിനെ(22) തളിപ്പറമ്പ് ബാംഗ്ലൂരിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ റിമാന്റിൽ കഴിയുകയാണ്. യുവാവിനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടി വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ ശേഷം വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്നാണ് പൊലീസിൽ മാതാവ് പരാതി നൽകിയത്. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വളപട്ടണം റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം വഴിതിരിവിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.