മലപ്പുറം: ഹിന്ദുവായ തന്നെ മുസ്ലിംമതക്കാരിയാക്കി കൂടെ താമസിപ്പിച്ച കാമുകൻ ഈ ബന്ധത്തിലുള്ള മകളെയും പിന്നീട് ശാരീരികമായി ഉപദ്രവിച്ചു. ഇതോടെ പോക്‌സോനിയമപ്രകാരം പരാതി നൽകിയതോടെ പൊലീസ് പിടികൂടി റിമാൻഡിൽ കഴിയുന്ന പ്രതി പുറത്തിറങ്ങിയാൽ തന്നെയും മകളേയും മണ്ണെണ്ണ ഒഴിച്ച് കൊല്ലുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മലപ്പുറം പുളിക്കൽ സ്വദേശിനിയായ യുവതിയുടെ പരാതി.മനുഷ്യാവകാശ കമ്മീഷന് യുവതി നൽകിയ പരാതിയിൽ അമ്മക്കും മകൾക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.

പോക്‌സോ നിയമ പ്രകാരം പരാതി നൽകിയ വിരോധത്തിൽ ജയിലിൽ കഴിയുന്ന വ്യക്തി യുവതിയെയും മകളെയും ഉപദ്രവിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ യുവതിക്കും മകൾക്കും സംരക്ഷണം നൽകണമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരി ഇപ്പോൾ ജയിലിൽ കഴിയുന്നയാൾക്കൊപ്പമാണ് മുമ്പ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകളുണ്ട്. കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. ജയിലിൽ റിമാന്റിൽ കഴിയുന്ന ഇയാൾ പുറത്തിറങ്ങിയാലുടൻ തന്നെയും മകളെയും കൊല്ലുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തുമെന്നാണ് റിമാൻഡിൽ കഴിയുന്ന പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഹിന്ദുമതക്കാരിയായ തന്നെ മുസ്ലിംമതത്തിലേക്ക് മാറ്റിയതായും പരാതിയിലുണ്ട്. കമ്മീഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നൽകാൻ കൊണ്ടോട്ടി പൊലീസിന് നിർദ്ദേശം നൽകുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.