അബുദാബി: പ്രവാസി എഴുത്തുകാരിൽ ശ്രദ്ധേയനായ അസ്‌മോ പുത്തൻചിറ എന്ന അരീപ്പുറത്ത് സെയ്ദ് മുഹമ്മദ്- 63 അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ടിന് മുസ്സഫയിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

മലയാളത്തിലെ പ്രമുഖ മാസികകളിൽ കവിതകൾ എഴുതാറുള്ള അദ്ദേഹം സൈബർ ലോകത്തും സജീവമായിരുന്നു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1974 ൽ യുഎഇയിലെത്തിയ അദ്ദേഹം യുഎഇയിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തൃശൂർ മാള പുത്തൻചിറ ഉമ്മർ-അയിഷ ദമ്പതികളുടെ മകനാണ്. റസിയയാണ് ഭാര്യ. അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം സ്വദേശമായ തൃശൂരിലേക്കു കൊണ്ടു പോകും.

സോഷ്യൽ മീഡിയാ കവിതകളിലൂടെ ഏവർക്കും സുപരിചിതനാണ് അസ്‌മോ പുത്തൻചിറ. 70 കവിതകൾ ഉൾപ്പെടുത്തി ചിരിക്കുരുതി എന്ന സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു. പ്രവാസം ആരംഭിച്ചത് മുതൽ സാഹിത്യ രംഗത്തു സജീവമായിരുന്ന അസ്‌മോ പുത്തൻചിറ അബൂദബി ആർട്ട് ഫൗണ്ടേഷനിലെ പോയറ്റ് കോർണറിന്റെ ക്യാപ്റ്റനായിരുന്നു. ഷാർജ പാം പുസ്തകപുര അക്ഷരമുദ്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പ്രവാസി ലോകത്തെ ശ്രദ്ധിക്കപ്പെട്ട കവികളിൽ പ്രധാനിയായിരുന്ന ഇദ്ദേഹം, സാംസ്‌കാരിക പ്രവർത്തകൻ കൂടിയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ വിയോഗം സൈബർ ലോകത്തു ചർച്ചാവിഷയമായിട്ടുണ്ട്.