തിരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ നാട്ടിലും ഇരട്ട വോട്ടുകള്‍ വിവാദമാവാറുണ്ട്. ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുവരുന്നതാണ് ഇരട്ടവോട്ട്. ഇപ്പോള്‍ ഇലക്ഷന്‍ ഐഡികാര്‍ഡും, ആധാറുമൊക്കെ ഉള്ളതിനാല്‍ ഇരട്ട വോട്ടുകള്‍ വല്ലാതെ കുറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ബംഗാളിലെ ഇരട്ടവോട്ട് വിവാദം ഞെട്ടിപ്പിക്കുന്നതാണ്. ഒരേ സംസ്ഥാനത്തല്ല, രണ്ടുരാജ്യത്തായാണ് ഈ ഇരട്ടവോട്ടുകള്‍ ഉള്ളത്!

പശ്ചിമ ബംഗാളില്‍ 77 മുതല്‍ 2011വരെ നീണ്ട തുടര്‍ച്ചയായ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി, പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടത് ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥി വോട്ട്ബാങ്ക് ആയിരുന്നു. 1971-ലെ ബംഗ്ലാദേശ് യുദ്ധകാലത്ത്, അതിര്‍ത്തികടന്നെത്തിയ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ക്ക്, റേഷന്‍ കാര്‍ഡ് അടക്കം എടുത്തുകൊടുത്ത്, വോട്ടര്‍മാരാക്കിയത് ജ്യോതിബസുവിന്റെ സര്‍ക്കാര്‍ ആയിരുന്നു. ഇവരും തദ്ദേശീയരായ മുസ്ലീം വോട്ടര്‍മാരുമായിരുന്നു, ബംഗാളിലെ സിപിഎമ്മിന്റെ വോട്ട് ബാങ്ക്. പക്ഷേ അവര്‍ക്ക് ആര്‍ക്കും ബംഗ്ലാദേശില്‍ വോട്ടുണ്ടായിരുന്നില്ല.

എന്നാല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അടിച്ചുകയറിവന്നപ്പോള്‍, ഈ മുസ്ലീം വോട്ട് ബാങ്ക് ഒന്നടങ്കം അങ്ങോട്ട് മാറുകയായിരുന്നു. സിപിഎമ്മിന് വോട്ട് ചെയ്ത ഹിന്ദുവോട്ടര്‍മാര്‍ ആവട്ടെ ഒന്നടങ്കം, ബിജെപിയിലേക്കും മാറി. ഇപ്പോള്‍ തൃണമൂലിനും, ബിജെപിക്കും, കോണ്‍ഗ്രസിനും പിന്നില്‍ നാലാം സ്ഥാനത്താണ് സിപിഎം അവിടെ.

പക്ഷേ ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ബംഗ്ലാദേശി വോട്ടര്‍മാര്‍ പശ്ചിമ ബംഗാളില്‍ ചര്‍ച്ചയാവുകയാണ്. ജ്യോതിബസു ഭരണകാലത്ത് ബംഗ്ലാദേശികള്‍ അഭയാര്‍ത്ഥികള്‍ ആയിരുന്നെങ്കില്‍, ഇപ്പോള്‍ മമത കാലത്ത് വരുന്നവര്‍ നുഴഞ്ഞുകയറ്റക്കാരാണ്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ആളുകളെ മമതയുടെ ആളുകള്‍ വ്യാജ വോട്ടര്‍ ഐഡിയും ആധാറും ഉണ്ടാക്കി, വോട്ടര്‍മാര്‍ ആക്കിയെന്നുള്ള ആരോപണം ബിജെപി ഉന്നയിക്കുന്നുണ്ട്. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ വന്നതോടെ ബംഗ്ലാദേശികളെകൊണ്ട് കലുഷിതമാവുകയാണ് ബംഗാള്‍ രാഷ്ട്രീയം.

ഇരട്ട വോട്ടുള്ള ന്യുട്ടണ്‍ ദാസ്

ഏറ്റവും ഒടുവിലായി വന്ന വിവാദം, ന്യൂട്ടണ്‍ ദാസ് എന്ന് പേരുള്ള ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവിനെ ചൊല്ലിയാണ്. മൂന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാനായി കഴിഞ്ഞ വര്‍ഷം മുസ്ലിം തീവ്രവാദികള്‍ ബംഗ്ലാദേശില്‍ നടത്തിയ കലാപങ്ങളില്‍ സജീവ പങ്കാളിത്തമുള്ള ഇയാള്‍ക്ക് ബംഗാളിലും ബംഗ്ലാദേശിലും ഒരുപോലെ വോട്ട് ഉണ്ടെന്നതാണ്, രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നത്. 2024-ല്‍ ബംഗ്ലാദേശില്‍ നടന്ന കലാപത്തില്‍ ഇയാള്‍ പങ്കെടുത്തതായി കാണിക്കുന്ന നിരവധി ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടിഎംസിയുടെ സുന്ദര്‍ബന്‍സ് ഓര്‍ഗനൈസേഷണല്‍ ഡിസ്ട്രിക്റ്റ് സ്റ്റുഡന്റ് വിംഗ് പ്രസിഡന്റായ ദേബാശിഷ് ദാസിന്റെ ജന്മദിന പാര്‍ട്ടിയില്‍ ന്യൂട്ടണ്‍ ദാസിനൊപ്പം കേക്ക് മുറിക്കുന്ന മറ്റൊരു ഫോട്ടോയും വൈറലായിട്ടുണ്ട്.

2014 മുതല്‍ താന്‍ ബംഗാളിലെ കാക്ദ്വീപിലെ ഒരു വോട്ടറാണ് എന്നും 2017-ല്‍ തന്റെ വോട്ടര്‍ കാര്‍ഡ് നഷ്ടപ്പെട്ടെങ്കിലും, അടുത്ത വര്‍ഷം അവിടുത്തെ എംഎല്‍എയായ മന്തുറാം പഖീരയുടെ സഹായത്തോടെ തനിക്ക് പുതിയൊരെണ്ണം വാങ്ങാന്‍ കഴിഞ്ഞു എന്നും, 2016-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാന്‍ വോട്ട് ചെയ്തു എന്നും ഇയാള്‍ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്ന് ന്യൂട്ടണ്‍ വാദിക്കുകയും ഇത് തെളിയിയ്ക്കുന്നതിനായി പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിക്കുകയും ചെയ്തു. പക്ഷെ താന്‍ ഇന്ത്യയിലാണോ ബംഗ്ലാദേശിലാണോ താമസിക്കുന്നതെന്ന് അയാള്‍ വ്യക്തമാക്കിയില്ല.

''ന്യൂട്ടന്‍ ബംഗ്ലാദേശില്‍ ജനിച്ചു എങ്കിലും രണ്ട് രാജ്യങ്ങളിലും വോട്ടവകാശം ഉണ്ട്. കൊറോണക്ക് ശേഷം അദ്ദേഹം കുറച്ച് പൂര്‍വ്വിക ഭൂമി വില്‍ക്കാന്‍ ഇന്ത്യയിലെത്തി, അതിനുശേഷം ഇവിടെ തന്നെ തുടരുന്നു. രണ്ടിടത്തും വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.''- ന്യൂട്ടന്റെ കസിന്‍ തപന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കാന്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശി പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രസ്താവിച്ചു. ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ലായുടെ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന സാദ് ഷെയ്ക്കിന്റെ പേര് മുര്‍ഷിദാബാദ് ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികാരി ആരോപിച്ചു.

ഗ്രേറ്റര്‍ ബംഗ്ലാദേശിനായി ബ്ലൂപ്രിന്റ്?

''മമത ബാനര്‍ജിയുടെ നുഴഞ്ഞുകയറ്റ സിദ്ധാന്തത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും ഫലമായി ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ബംഗാളില്‍ വോട്ട് ചെയ്യുന്നു. അനധികൃത വോട്ടര്‍മാരെയും ഈ അക്രമികളെയും പിന്തുണച്ച്, അവര്‍ പശ്ചിമ ബംഗാളിനെയല്ല നയിക്കുന്നത്... ഗ്രേറ്റര്‍ ബംഗ്ലാദേശിനായി അവര്‍ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുകയാണ്,''- കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുകാന്ത മജുംദാര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന നടപടി അവിടത്തെ സര്‍ക്കാര്‍ നടത്തി വരുന്നതായുള്ള ബിജെപിയുടെ ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മമതയുടെ തുടര്‍ച്ചയായ വിജയത്തിനു പിന്നിലെ പ്രധാന രഹസ്യം ഇതാണെന്നും അവര്‍ പറയുന്നു.

അതിര്‍ത്തി കടന്നു വരുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ ബംഗാള്‍ വഴി ഭാരതത്തിന്റെ പലഭാഗങ്ങളിലും തൊഴിലിനെന്ന പേരില്‍ എത്തുന്നതായി നേരത്തേ സൂചനയുണ്ട്. ബംഗാളികള്‍ എന്ന ലേബലില്‍ എത്തുന്ന ഇത്തരം ചിലര്‍ കേരളത്തില്‍ നിന്നടക്കം പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇവരില്‍ പലരും ക്രിമനല്‍ പശ്ചാത്തലം ഉള്ളവരാണ്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു സംഘത്തെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത് അടുത്ത കാലത്താണ്. അതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണമോ നടപടിയോ ഉണ്ടായതായി അറിവില്ല. നേരത്തെ സിഐഎ വന്നപ്പോള്‍ മമതാ ബാനര്‍ജി അതിനെ ശക്തിയുക്തം എതിര്‍ത്തതും അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പരാതിയുണ്ട്.