തിരുവനന്തപുരം: താഴെ തട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേരളത്തില്‍ വിജയമൊരുക്കിയെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം മികച്ചതായിരുന്നുവെന്ന വിലയിരുത്തിലിലാണ് ഹൈക്കമാണ്ട്. ഇതാണ് വിജയമൊരുക്കിയതെന്നും വിലയിരുത്തുന്നു. തദ്ദേശത്തിലെ ഈ മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. വയനാട് ചേര്‍ന്ന കെ പി സി സി ക്യാമ്പില്‍ കെ.സി. വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുകളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചത്. ഈ രീതിയെ വിഡി സതീശനും സണ്ണി ജോസഫും മുമ്പോട്ട് കൊണ്ടു പോയി. കണ്ണൂരില്‍ കെ സുധാകരന്റെ തീരുമാനങ്ങള്‍ക്കും കാര്യങ്ങള്‍ വിട്ടു കൊടുത്തു. വാര്‍ഡ് തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തണമെന്നും കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ റിബല്‍ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അങ്ങനെ വിജയം ഉറപ്പാക്കി.

പുതുമുഖങ്ങള്‍ വനിതകള്‍ ചെറുപ്പക്കാര്‍ക്ക് എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ (ശബരിനാഥ്, അനില്‍ അക്കര) തുടങ്ങിയവര്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളായി വന്നത് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ യു ഡി എഫിന് വലിയ മുന്‍തൂക്കം നല്‍കി. ശബരിനാഥിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് കെസിയായിരുന്നു. ഇതിനൊപ്പം ശരത് ചന്ദ്രപ്രസാദ്, എംഎ വാഹിദ്, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കും മത്സരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അവരാരും മത്സരിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ തിരുവനന്തപുരത്തെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ഹൈക്കമാണ്ട് വിലയിരുത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്നെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ എഐസിസി മുന്‍കൈയെടുത്തു ഇടപെടല്‍ നല്‍കി. കെ പി സി സി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടേയും കോര്‍പ്പറേഷന്റെയും ചുമതല നല്‍കി.

ജില്ലാതലത്തില്‍ സണ്ണി ജോസഫ്, വി ഡി സതീശന്‍ എന്നിവര്‍ അവലോകന യോഗങ്ങളില്‍ നേരിട്ട് പങ്കെടുത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലകളില്‍ കെസി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി. രമേശ് ചെന്നിത്തലയും കെ മുരളീധരനും പ്രചരണത്തില്‍ നിറഞ്ഞു. കെ സുധാകരനും കണ്ണൂരില്‍ എല്ലാം അനുകൂലമാക്കി. കെസി വേണുഗോപാലിന്റെ കേരളത്തിലെ സാന്നിധ്യം എഐസിസിയും ഹൈക്കമാന്റും കേരളത്തിലെ തെരഞ്ഞെടുപ്പിനെ പ്രാധാന്യത്തോടെ കാണുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന നേതൃത്വത്തെ എല്ലാ തരത്തിലും കൈയയച്ചു സഹായിച്ചു. ഐക്യത്തിന്റെ സന്ദേശം സംഘടനയില്‍ താഴെത്തട്ടില്‍ ഉറപ്പുവരുത്താന്‍ നേതാക്കള്‍ക്ക് ഹൈക്കമാണ്ട് നിര്‍ദ്ദേശം നല്‍കി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു . സര്‍വെകള്‍ ഉള്‍പ്പെടെ നടത്തി സംഘടനാ തലത്തിലെ പാളിച്ചകള്‍ പഠിക്കുകയും സംഘടാതലത്തില്‍ നേതാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വികസന രേഖയും, ഭരണമില്ലാത്തിടത്ത് കുറ്റപത്രം തയ്യാറാക്കി പ്രചരണം നടത്താന്‍ കെ പി സി സി നിര്‍ദ്ദേശം നല്‍കി. കൂട്ടായ നേതൃത്വം ഒറ്റക്കെട്ടായി മുന്നൊരുക്കം നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തി, യുഡിഎഫിന്റെ ഐക്യം കൂടുതല്‍ വര്‍ധിപ്പിച്ചു. സാദിഖ് അലി തങ്ങള്‍ , കുഞ്ഞാലികുട്ടി, ഷിബുബേബി ജോണ്‍,പിജെ ജോസഫ്, പ്രേമചന്ദ്രന്‍ തുടങ്ങി നേതാക്കളുടെ അനുഭവ സമ്പത്ത് യുഡിഎഫിന് പ്രയോജനപ്പെടുത്താനുള്ള ഇടപെടല്‍ നടത്തി.

പിഎം ശ്രീ, ലേബര്‍കോഡ് ഉള്‍പ്പെടെ ഉന്നയിച്ച്‌സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടുന്നതിലും ഹൈക്കമാണ്ട്ശ്രദ്ധ ചെലുത്തി. അതുവഴി സിപിഎമ്മിന്റെ കാവിവത്കരണം തുറന്നുകാട്ടി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്‍പേ ശബരിമലയിലെ സ്വര്‍ണക്കൊള്ള മലയാളത്തില്‍ കെ സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഉന്നയിച്ചു ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലെ ഹൈക്കമാണ്ട് ഇടപെടലും നിര്‍ണ്ണായകമായി. മുട്ടടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ വോട്ട് വെട്ടല്‍ നടന്നപ്പോള്‍, പാര്‍ട്ടി നേരിട്ട് നിയമപോരാട്ടം നടത്തുകയും ദേശീയതലത്തില്‍ ബിജെപിയുടെ വോട്ട് ചോരിയുടെ കേരളത്തിലെ മുഖമാണ് സിപിഎമ്മെന്ന പ്രചരണവും അഴിച്ചുവിട്ടു. ഇതെല്ലാ തന്ത്രപരമായ വിജയമായി മാറി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ലൈവായി നിര്‍ത്താന്‍ കെസി വേണുഗോപാല്‍ ശ്രദ്ധിച്ചു. പ്രതികരണങ്ങളിലും പ്രസംഗങ്ങളിലും അവ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ കടന്നാക്രമിച്ചു. ഇതിനൊപ്പം ശബരിമലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കത്തെഴുതി ചെന്നിത്തലയും കളം നിറഞ്ഞു.

പിഎം ശ്രീ, ലേബര്‍കോഡ് ഉള്‍പ്പെടെ ഉന്നയിച്ച്‌സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടുന്നതിലും കെസി ശ്രദ്ധ ചെലുത്തി. അതുവഴി സിപിഎമ്മിന്റെ കാവിവത്കരണം തുറന്നുകാട്ടി. സിപിഎമ്മിന്റെയും സിപി ഐയുടേയും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കെസി വേണുഗോപാലിനായി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇളക്കം തടന്നുവിധം പ്രചരണ രംഗത്ത് സജീവമായി. ഒരുഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ നടത്തിയ പ്രതികരണവും സംവാദ വെല്ലുവിളിയും മുഖ്യമന്ത്രിക്ക് തന്നേ ഏറ്റെടുക്കേണ്ടി വന്നു. ദേശീപാത നിര്‍മ്മാണത്തിലെ അഴിമതിക്കു സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ മൗനാനുവാദം ചോദ്യം ചെയ്തുള്ള കെസി വേണുഗോപാലിന്റെ പ്രതികരണത്തിനും വലിയ സ്വീകാര്യത ലഭിച്ചു.