കണ്ണൂര്‍: ഇടഞ്ഞ കൊമ്പന്‍മാരുടെ ചെവിക്കിടെയില്‍ തോട്ടിയിട്ടു നേര്‍വഴിക്ക് നയിക്കുന്ന വിദ്യ സി.പി.എമ്മിനോളം അറിയാവുന്ന പാര്‍ട്ടി വേറെയില്ല. സി.പി.എം സ്ഥാപക നേതാവും പി.ബി അംഗവുമായ നൃപന്‍ ചക്രവര്‍ത്തിയെന്ന കറകളഞ്ഞ കമ്യുണിസ്റ്റിനെ പുറത്താക്കുകയും മരണശയ്യയില്‍ തിരിച്ചെടുക്കുകയും ചെയ്ത പാരമ്പര്യം സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ട്. നൃപന്‍ ദാ യെന്നു വിളിക്കുന്ന ഒരു കൊച്ചു വീട്ടില്‍ സന്യാസ തുല്യനായി ജീവിച്ച മഹാനായ നേതാവിനെ താരതമ്യേനെ വളരെ ചെറിയ വീഴ്ച്ചയ്ക്കാണ് പി.ബിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

പാര്‍ട്ടിലൈന്‍ അതിരുകള്‍ ലംഘിച്ചതിനായിരുന്നു നടപടി. പിന്നീട് പലരും പുറത്താക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്തു. കേരളത്തില്‍ പുറത്തായ നേതാക്കള്‍ ഒരു പാടുപേരുണ്ട്. അതില്‍ പാര്‍ട്ടിയെ നിസ്വാര്‍ത്ഥമായി സേവിച്ച കാന്തലോട്ടും പുത്ത ലോട്ട് കുഞ്ഞിക്കണ്ണനും കെ.ആര്‍ ഗൗരിയമ്മയുമൊക്കെ ഇതില്‍ഉള്‍പ്പെടും. ഈ സാഹചര്യത്തിലാണ് ഇപി ജയരാജനും പാര്‍ട്ടിയില്‍ കണ്ണടച്ചു തുറക്കും മുന്‍പെ ശുക്രന്‍ തെളിഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൊമ്പുകോര്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ കേരള സി.പി.എമ്മിലെ ഏറ്റവും ആജ്ഞാശക്തിയും വില്‍ പവറും സീനിയോറിറ്റിയുമുള്ള നേതാവാണ് ഇപി ജയരാജനെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഭൂരിഭാഗവും ചങ്ങാത്ത മുതലാളിത്ത ലൈന്‍ സ്വീകരിച്ചവരാണെങ്കിലും ഇ.പി അതില്‍ കൂടുതല്‍ വീണു പോയെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കായി പണപ്പിരിവും മൂലധന ശേഖരണവും നടത്തി അര്‍മാദിച്ച ഇ.പി ജയരാജന്‍ മന്ത്രിയായ വേളയില്‍മറ്റൊരു വഴിയിലൂടെ സ്വന്തം നിലയ്ക്കും ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി. മൊറാഴയില്‍വൈദേകം റിസോര്‍ട്ട് ഇപിയും കുടുംബവും ചേര്‍ന്നുണ്ടാക്കിയ ഇത്തരത്തിലൊരുസംരഭമായിരുന്നു ഇവിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കയറി നിരങ്ങാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്കുള്ളിലും വൈദേകം ചര്‍ച്ചയായി മാറി.ഇ.പിയെ കുരുക്കാന്‍ എം.വി ഗോവിന്ദന്റെ ഒത്താശയോടെ മുഖ്യധാരയിലേക്ക് തിരിച്ചു വരാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന പി.ജയരാജന്‍ ഈ കാര്യം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചതോടെ ഇ.പിയുടെ സ്ഥിതിപരുങ്ങലിലായി.

ഇതിനു പുറമേയാണ് കൂനിന്‍മേല്‍ കുരു പോലെ മകന്റെ ആക്കുളത്തെ ഫ്‌ളാറ്റില്‍ നിന്നും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വാര്‍ത്ത പുറത്തുവരുന്നത്. ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാരനാക്കി ഇപി ജയരാജന്‍ ബി. ജെ.പിയില്‍ ചേരാന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രനും രംഗത്തുവന്നതോടെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനവും ഇ.പിക്ക്‌നഷ്ടപ്പെട്ടു ഈ സാഹചര്യത്തില്‍ രാഷ്ട്രീയ വനവാസത്തിനൊരുങ്ങുകയായിരുന്നു ഇ.പി. എതിരാളികള്‍ കുഴിച്ച വാരിക്കുഴിയില്‍ ഇ.പിയെ ന്ന തലയെടുപ്പുള്ള നേതാവ് വീണു കിടക്കുന്ന കാഴ്ച്ച അതിദയനീയവും അവിശ്വസി നയവുമായിരുന്നു. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇപി ജയരാജന്റെ അസാന്നിദ്ധ്യം വലിയ ചര്‍ച്ചയായതോടെയാണ് സി.പി.എം കണ്ണൂര്‍ നേതൃത്വം അപകടം തിരിച്ചറിയുന്നത്.

ഇതോടെ അരോളി യിലെ വീട്ടില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കേന്ദ്ര കമ്മിറ്റിയംഗത്തെ പാര്‍ട്ടി പരിപാടികളില്‍ എത്തിക്കാനായി കൊണ്ടു പിടിച്ചു ശ്രമം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഇതിനായി പിന്നില്‍ പരിശ്രമിച്ചത്. ഇപിയുടെ ഭാര്യ സഹോദരിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ ശ്രീമതി ടീച്ചറുടെ പിന്‍തുണ കൂടിയായപ്പോള്‍ കാലുഷ്യം മറന്ന് ഇ.പി പാര്‍ട്ടി വേദിയിലെത്തുകയായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി നഷ്ടപ്പെട്ടതിന് ശേഷം ഇ.പി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍, അഴിക്കോടന്‍ രാഘവന്‍ അനുസ്മരണങ്ങളില്‍ ഇ.പി ജയരാജന്റെ അസാന്നിദ്ധ്യം വലിയ ചര്‍ച്ചയായിരുന്നു. ആയുര്‍വേദ ചികിത്സ കാരണമാണ് ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

എന്നാല്‍ ഇ.പി യോട് അടുത്ത വൃത്തങ്ങള്‍ ഇതു തള്ളിക്കളഞ്ഞതോടെ വിവാദവും പുകയാന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന അഴിക്കോടന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാഞ്ഞത് ബോധപൂര്‍വ്വമായിരുന്നില്ലെന്നാണ് വിവരം എര്‍ണാകുളത്ത് അന്തരിച്ച മുതിര്‍ന്ന സി.ഐ.ടി.യുനേതാവ് എം.എം ലോറന്‍സിന് അന്ത്യാ ജ്ഞലിയര്‍പ്പിക്കാന്‍ പോയതായിരുന്നു ഇ.പി. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചുരി അന്തരിച്ചപ്പോള്‍ ഇ.പി ജയരാജന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഡല്‍ഹിയിലുമെത്തിയിരുന്നു..ഈ സമയം കേരളാ ഹൗസില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവിന് പ്രേരണയായതെന്നാണ് വിവരം.