- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എളമരം മുന്നില്‍ നിന്നു; പി മോഹനന് ഏകോപിപ്പിച്ചു; ഐബി സതീഷും നൗഷാദും യുആര്‍ പ്രദീപും സികെ രാജേന്ദ്രനും തന്ത്രമൊരുക്കി; അമരമ്പലവും പോത്തുകല്ലും കൈവിട്ടിട്ടും ഈ കൂട്ടായ്മയുടെ കഠിനാധ്വാനം സ്വരാജിന് നല്‍കിയത് ആശ്വാസ നേട്ടം; കുഞ്ഞാലി വെടിയേറ്റ് മരിച്ച അപൂര്‍വ്വതയില്‍ തളര്‍ന്ന സിപിഎം; നിലമ്പൂര്‍ ഇന്ന് യുഡിഎഫ് കോട്ട; ഇത് സിപിഎമ്മിന്റെ കരുളായി എന്ന കനല് തരിയുടെ കഥ
മലപ്പുറം: നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലും പോത്തുകല്ലും അമരമ്പലത്തും കരുളായിലും ലീഡ് നേടി വിജയം. അതായിരുന്നു സിപിഎം ലാബുകളില്‍ നിലമ്പൂരിനായി കണ്ടെത്തിയ ഫോര്‍മുല. അതിപ്രഗത്ഭരെ തന്നെ അതിനായി നിയോഗിച്ചു. ക്യാപ്ടനായി മുഖ്യമന്ത്രി പിണറായി വിജയനും നിറഞ്ഞു. 19 റൗണ്‍ വോട്ടെണ്ണുമ്പോള്‍ അവസാന ഘട്ടത്തില്‍ എല്ലാം ലീഡുയര്‍ത്തി ജയം അതായിരുന്നു പദ്ധതി. പക്ഷേ ആര്യാടന്‍ ഷൗക്കത്ത് എന്ന കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്താന്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് ഒറ്റ പഞ്ചായത്തില്‍ ഒഴിച്ച് ഒരിടത്തും സിപിഎമ്മിന് കഴിഞ്ഞില്ല. വഴിക്കടവില്‍ പിവി അന്‍വര്‍ ഏതാണ്ട് 15 ശതമാനത്തിന് മുകളില്‍ വോട്ട് നേടി. ഈ വോട്ടുകള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം കുറച്ചു. അല്ലായിരുന്നുവെങ്കില്‍ 13000 എന്ന ലീഡ് ഷൗക്കത്ത് മറികടക്കുമായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാമണ്ഡലം. നഗരസഭയിലും രണ്ടു പഞ്ചായത്തുകളിലും ഇടതിനാണു ഭരണം. അഞ്ച് പഞ്ചായത്തുകളില്‍ യുഡിഎഫ്. പോത്തുകല്ലും അമരമ്പലവും സിപിഎം ഭരണത്തിലാണ്. ഇതില്‍ പോത്തുകല്ലും എം സ്വരാജിന്റെ സ്വന്തം സ്ഥലവും. അതുകൊണ്ട് തന്നെ പോത്തുകല്ലിലും അരമമ്പലത്തിലും എല്ലാ അര്‍ത്ഥത്തിലു ലീഡ് ഉറപ്പിച്ചു. എന്നാല്‍ രണ്ടിടത്തും ലീഡ് കിട്ടിയില്ല. എന്നാല്‍ യുഡിഎഫുമായി ഒപ്പത്തിനൊപ്പമുള്ള കരുളായിയില്‍ സിപിഎം ലീഡ് നേടി. കരുളായിയില്‍ മുസ്ലീം ലീഗ് ഭരണമാണ്. ഇവിടെ സിപിഎമ്മിന് ആറും സിപിഐയ്ക്ക് ഒരു മെമ്പറുമുണ്ട്. യുഡിഎഫിന് എട്ടും. അങ്ങനെ സിപിഎമ്മിന് അടിത്തറയുള്ള സ്ഥലം. അപ്പോഴും അരമമ്പലത്തേയോ പോത്തുകല്ലിലേയോ പ്രഭാവം ഇവിടെയില്ല. ഈ കരുളായിയിലാണ് എം സ്വരാജിന് മുന്‍തൂക്കം നേടാനായത്. അമരമ്പലത്ത് നാലായിരത്തില്‍ അധികമായിരുന്നു സിപിഎം പ്രതീക്ഷിച്ച ഭൂരിപക്ഷം. കരുളായിയിലെ ടീമാണ് ഇപ്പോള്‍ സിപിഎമ്മിലെ താരം.
സിഐടിയു ജനറല്‍ സെക്രട്ടറിയായ എളമരം കരിമായിരുന്നു കരുളായിയിലെ മേല്‍നോട്ടം. കോഴിക്കോട്ടെ മുന്‍ ജില്ലാ സെക്രട്ടറി പി മോഹനനും എംഎല്‍എമാരായ ഐബി സതീഷും എം നൗഷാദും യു ആര്‍ പ്രദീപും പാലക്കാട് നിന്നുള്ള സംസ്ഥാന സമിതി അംഗം സികെ രാജേന്ദ്രനും അടങ്ങുന്ന ടീമാണ് കരുളായിയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഈ സംഘം നന്നായി പണിയെടുത്തു. കുടുംബ സദസുകളില്‍ ആളുകളെ നിറച്ചു. ഇതിന്റെ പ്രതിഫലനമാണ് ഭരണമില്ലാതിരുന്നിട്ടും കരുളായിയില്‍ നേടിയ നേരിയ ഭൂരിപക്ഷം. എളമരവും പി മോഹനനും സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഗുഡ് ബുക്കില്‍ അല്ലെന്ന വാദം സജീവമാണ്. പി മോഹനനെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത് അടക്കം പല ചര്‍ച്ചകള്‍ ഉയര്‍ന്നു. പക്ഷേ ആ നേതൃത്വം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിച്ചു. വാശിയേറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ഷൗക്കത്ത് തരംഗം കണ്ടു തുടങ്ങിയിരുന്നുവെങ്കിലും കരുളായി പഞ്ചായത്ത് സ്വരാജിനൊപ്പം നിന്നു. വോട്ടെണ്ണി 16-ാം റൗണ്ടിലെത്തിയപ്പോള്‍ 236 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇതിന് കാരണം കരുളായി ഇഫക്ടായിരുന്നു. ഇത് സ്വരാജിന് ചെറിയ ആശ്വാസം നല്‍കിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഷൗക്കത്ത് തന്നെ മുന്നിലേക്കെത്തുകയായിരുന്നു. പിവി അന്‍വറിന് ഒരു പഞ്ചായത്തിലും ലീഡ് നേടാനായില്ല.
ആകെ ഏഴ് പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ മറ്റൊരിടത്തും സ്വരാജിന് മുന്നേറാനായില്ല. നേരത്തെ ഷൗക്കത്തിന് വലിയ തിരിച്ചടി നല്‍കിയ ഭാഗമാണ് നിലമ്പൂര്‍ നഗരസഭ. എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ലീഡ് സമ്മാനിച്ചതും നിലമ്പൂരാണ്. ഇവിടെ ഇത്തവണയും മുന്നേറ്റം നടത്താനാവുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടിയിരുന്നു. മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്ന് എല്‍.ഡി.എഫ് കണക്ക് കൂട്ടിയ ഇടങ്ങളാണ് പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂര്‍ നഗരസഭ എന്നീ ഭാഗങ്ങള്‍. പക്ഷെ സ്വരാജിന്റെ വീട് നിലനില്‍ക്കുന്ന പോത്ത്കല്ലില്‍ പോലും പക്ഷെ ഫലം യു.ഡി.എഫിനൊപ്പം നില്‍ക്കുകയായിരുന്നു. 15,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചതെങ്കിലും അന്‍വര്‍ ഒരു ഘടകമായി മാറിയതോടെ ഭൂരിപക്ഷം 11,707 ല്‍ ഒതുങ്ങി. മാത്രമല്ല യു.ഡി.എഫ് പ്രതീക്ഷിച്ച ചുങ്കത്തറ, എടക്കര, മുത്തേടം പഞ്ചായത്തുകളെല്ലാം മുന്നേറ്റം നടത്താനുമായി. 2021-ല്‍ പി.വി അന്‍വര്‍ വിജയിച്ചപ്പോഴും ഈ പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പം നിന്നിരുന്നു. അന്‍വര്‍ ഇഫക്ട് മാത്രമാണ് യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചതെന്ന് സാരം.
എം.എല്‍.എയായിരുന്ന കെ. കുഞ്ഞാലി (സഖാവ് കുഞ്ഞാലി) വെടിയേറ്റ് മരിച്ചതടക്കം ചരിത്രത്തില്‍ അപൂര്‍വതകളേറെയുണ്ട് നിലമ്പൂര്‍ മണ്ഡലത്തിന്. ആര്യാടന്‍ മുഹമ്മദും ടി.കെ. ഹംസയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ വ്യത്യസ്ത മുന്നണികളില്‍ മാറ്റുരച്ച തട്ടകം. ആറ് പതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിലമ്പൂരിന്റെ ചായ്‌വ് കൂടുതല്‍ വലത്തോട്ടാണെങ്കിലും ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ ശക്തമായ അടിത്തറയുണ്ട്. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂര്‍ രൂപീകൃതമാകുന്നത്. മലപ്പുറം ജില്ല നിലവില്‍ വരുന്നതിന് മുമ്പുള്ള മണ്ഡലം. മണ്ഡല പുനിര്‍ണയത്തില്‍ ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മണ്ഡലം രൂപവത്കൃതമായ ശേഷമുള്ള മൂന്നാമത് ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ വേദിയായത്.
തൊഴിലാളി യൂനിയന്‍ നേതാവായ കെ. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് കിഴക്കനേറനാട്ടില്‍ നടത്തിയ വീറുറ്റ സമരങ്ങളാണ് നിലമ്പൂരിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളക്കൂറുള്ളതാക്കിയത്. മണ്ഡലം രൂപീകൃതമായ ശേഷം 1965ലും 67ലുമായി നടന്ന ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിയിലൂടെയാണ് മണ്ഡലം ചുവപ്പണിഞ്ഞത്. രണ്ട് തവണയും കുഞ്ഞാലിയോട് തോറ്റത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. 1969ല്‍ സിറ്റിങ് എം.എല്‍.എ ആയിരിക്കെ, രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. കുഞ്ഞാലി വധം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചെങ്കിലും 70ലെ ഉപതെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിലും നിലമ്പൂരില്‍ ഇടതിന് വിജയമുണ്ടായില്ല. കുഞ്ഞാലി വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ആര്യാടന്‍ മുഹമ്മദ് ജയിലിലായപ്പോള്‍ പകരം സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.പി. ഗംഗാധരനാണ് 1970 മാര്‍ച്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ആറ് മാസത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിലും എം.പി. ഗംഗാധരന്‍ വിജയം ആവര്‍ത്തിച്ചു. 77ലാണ് ആര്യാടന്‍ മുഹമ്മദ് ആദ്യമായി നിലമ്പൂരില്‍നിന്ന് വിജയിക്കുന്നത്. 80ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷം (കോണ്‍ഗ്രസ്-യു) ഇടതിനൊപ്പം ചേര്‍ന്നു. ആന്റണി പക്ഷക്കാരായ ആര്യാടന്‍ മുഹമ്മദ് പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്കും സി. ഹരിദാസ് നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ആര്യാടന്‍, ലീഗ് നേതാവ് ജി.എം. ബനാത്ത് വാലയോട് തോറ്റപ്പോള്‍ സി. ഹരിദാസ് നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ടി.കെ. ഹംസയെയാണ് സി. ഹരിദാസ് തോല്‍പ്പിച്ചത്. എന്നാല്‍, ഹരിദാസ് നിയമസഭാംഗമായിരുന്നത് കേവലം പത്ത് ദിവസം മാത്രം. 80ല്‍ കോണ്‍ഗ്രസ്-യു പിന്തുണയോടെ അധികാരത്തിലേറിയ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗമായ ആര്യാടന്‍ മുഹമ്മദിന് മത്സരിക്കാന്‍ സി. ഹരിദാസ് എം.എല്‍.എ സ്ഥാനമൊഴിഞ്ഞു.
ഹരിദാസ് രാജിവെച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് ആര്യാടന്‍ നിയമസഭാംഗമായി. രാഷ്ട്രീയരംഗം കീഴ്‌മേല്‍ മറിഞ്ഞ 82ലെ പൊതുതെരഞ്ഞെടുപ്പില്‍ ടി.കെ. ഹംസ, കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്രനായി. എതിരാളിയായ ആര്യാടനെ പൊരിഞ്ഞ പോരാട്ടത്തില്‍ ടി.കെ. ഹംസ മലര്‍ത്തിയടിച്ചു. എന്നാല്‍, 87 മുതല്‍ കണ്ടത് യു.ഡി.എഫിന്റെ ജൈത്രയാത്രയാണ്. 87 മുതല്‍ 2011 വരെ ആറ് തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദ് എന്ന അതികായനിലൂടെ നിലമ്പൂര്‍ ത്രിവര്‍ണ പതാകയോടൊപ്പം നിന്നു. ദേവദാസ് പൊറ്റക്കാടും പി. ശ്രീരാമകൃഷ്ണനുമടക്കമുള്ള സി.പി.എം സ്ഥാനാര്‍ഥികളും എല്‍.ഡി.എഫ് സ്വതന്ത്രരും ആര്യാടന് മുന്‍പില്‍ പരാജിതരായി.
2016ല്‍ ആര്യാടന്‍ സജീവ രാഷ്ട്രീയം വിട്ടൊഴിഞ്ഞപ്പോള്‍ മകന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായെങ്കിലും ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വറിന് മുന്‍പില്‍ അടിതെറ്റി. 11,504 വോട്ടുകള്‍ക്കാണ് ഷൗക്കത്ത് അന്‍വറിനോട് തോറ്റത്. അങ്ങനെ 29 വര്‍ഷത്തിനുശേഷം അന്‍വറിലൂടെ നിലമ്പൂരില്‍ വീണ്ടും ചെങ്കൊടി പാറി. 2021ല്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനെ കോണ്‍ഗ്രസ് കളത്തിലിറക്കി. ഭൂരിപക്ഷം 2700ലേക്ക് കുറക്കാനായെങ്കിലും അന്‍വര്‍ രണ്ടാംതവണയും നിയമസഭയിലെത്തി. സി.പി.എമ്മുമായി പിണങ്ങിയ അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതാണ് അപ്രതീക്ഷിത ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നത്. നിലമ്പൂരില്‍ അഞ്ച് തവണ മാത്രമേ ഇടതിന് ചുവപ്പ് പടര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നത് ചരിത്രം. ഇന്ന് എല്ലാ അര്‍ത്ഥത്തിലും യുഡിഎഫ് കോട്ടയാണ് നിലമ്പൂര്‍. ഇതാണ് ഷൗക്കത്തിന്റെ ജയം തെളിയിക്കുന്നതും.