തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ പിസി ചാക്കോ സംസാരിക്കുന്ന ശബ്ദരേഖ കേട്ട് ഞെട്ടിയത് സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്‍സിപിയുടെ മന്ത്രിമാറ്റത്തിന് തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുംവിധം സംസാരിക്കാന്‍ അറിയാമെന്നാണ് പി.സി. ചാക്കോ ആ യോഗത്തില്‍ ആവേശത്തോടെ പറഞ്ഞു വച്ചത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയില്‍ പിസി ചാക്കോ പറയുന്നത്. നിങ്ങള്‍ അതില്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം ആണെന്ന് താന്‍ മറുപടി നല്‍കി. പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താന്‍ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയില്‍ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പിസി ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താല്‍ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കില്‍ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയില്‍ പിസി ചാക്കോ പറയുന്നുണ്ടായിരുന്നു. ഇത് പുറത്തു വിട്ടത് എന്‍സിപിയിലെ ചാക്കോ വിരുദ്ധരാണ്. ഈ ഓഡിയോയാണ് ചാക്കോയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ മുഖ്യമന്ത്രിയുമായുള്ള നേര്‍ക്കു നേര്‍ വരാതിരിക്കുക എന്ന കരുതല്‍ ചാക്കോ എടുക്കുകായണ് എന്നാണ് വിലയിരുത്തല്ഡ.

ഈ മാസം 19ന് ഇടതു മുന്നണി യോഗം ചേരുകയാണ്. പതിവ് വിട്ട് എകെജി സെന്ററിന് പുറത്ത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലാണ് യോഗം. ഈ യോഗത്തിന് ചാക്കോ എത്തുമെന്ന് പിണറായി കരുതിയിരുന്നു. അങ്ങനെ എങ്കില്‍ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളും വിധം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചാക്കോയെ ട്രോളാനായിരുന്നു പദ്ധതി. ഇത് മനസ്സിലാക്കിയാണ് ചാക്കോ രാജിവയ്ക്കുന്നത്. ഇതോടെ എന്‍സിപിയുടെ അധ്യക്ഷനായി പുതിയ ആളെത്തും. അടുത്ത യോഗത്തില്‍ മന്ത്രി എകെ ശശീന്ദ്രനും ആ പ്രസിഡന്റും ഇടതു മുന്നണി യോഗത്തിനെത്തും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എന്തെങ്കിലും പറയാന്‍ പോലും ശ്രമിക്കാതെ പിന്‍വാങ്ങുകയാണ് ചാക്കോ എന്നാണ് വിലയിരുത്തലുകള്‍. ഇനിയും വേണമെങ്കില്‍ ചാക്കോയ്ക്ക് ഇടതു യോഗത്തില്‍ പങ്കെടുക്കാം. ദേശീയ വൈസ് പ്രസിഡന്റ് പദവി എന്‍സിപിയില്‍ ഇപ്പോഴും ചാക്കോയ്ക്കുണ്ട്. സംഘടനാ സംവിധാനത്തില്‍ ശരത് പവാര്‍ കഴിഞ്ഞാല്‍ രണ്ടാം പദവിയിലാണ് ചാക്കോ. ഈ സ്ഥാനം ചാക്കോ രാജിവച്ചിട്ടുമില്ല. അടുത്ത യോഗത്തിന് ചാക്കോ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. അതിനിടെ, പിസി ചാക്കോക്കെതിരെ കൂടുതല്‍ ആരോപണവുമായി പുറത്താക്കപ്പെട്ട നേതാവ് ആട്ടുകാല്‍ അജി രംഗത്തെത്തിയിട്ടുണ്ട്. പിഎസ്‌സി അംഗത്തെ നിയമിച്ചതില്‍ കോഴ വാങ്ങിയതിന് പുറമെ പാര്‍ട്ടി ഫണ്ടിലും തിരിമറി നടത്തിയെന്നാണ് ആക്ഷേപം. ഈ അഴിമതി ആരോപണത്തില്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ മനസ്സിലുണ്ട്. പക്ഷേ പി എസ് സി അംഗത്തെ നിയമിച്ച സാഹചര്യത്തില്‍ അന്വേഷണം സര്‍ക്കാരിന് തന്നെ വിനയായി മാറും. അതുകൊണ്ടാണ് ചാക്കോയെ വിജിലന്‍സ് കേസില്‍ പെടുത്താത്തത് എന്നാണ് സൂചന. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന് വേണ്ടിയാണ് പിസി ചാക്കോ എല്ലാ ഇടപെടലും നടത്തിയത്. പക്ഷേ ഇപ്പോള്‍ മന്ത്രി ശശീന്ദ്രനും തോമസ് കെ തോമസും ഒറ്റക്കെട്ടാണ്. അതും ചാക്കോയുടെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പിസി ചാക്കോ പരസ്യമാക്കിയത്. എല്‍ഡിഎഫ് വിടുമെന്ന സൂചന ചാക്കോ യോഗത്തില്‍ നല്‍കിയെന്നാണ് എതിര്‍ ചേരിയിലുള്ളവര്‍ പറയുന്നത്. പുതിയ പാര്‍ട്ടി ഉണ്ടാക്കേണ്ടിവരുമെന്ന് ചാക്കോ പറഞ്ഞതിനെ ചൊല്ലി ഭിന്നതയുണ്ടായെന്നും എതിര്‍ വിഭാഗം പറയുന്നു. യോഗത്തില്‍ ചാക്കോയും തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് ആട്ടുകാല്‍ അജിയും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെയാണ് ചാക്കോക്കെതിരെ അജി കോഴ ആരോപണം ഉയര്‍ത്തിയത്. പാര്‍ട്ടിക്ക് അനുവദിച്ച പിഎസ് സി അംഗത്വ നിയമിക്കാന്‍ പി സി ചാക്കോ കോഴ വാങ്ങിയെന്നായിരുന്നു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആട്ടുകാല്‍ അജിയുടെ ആരോപിച്ചത്. എന്നാല്‍, ചാക്കോ ഇത് നിഷേധിച്ചു. പിന്നീട് ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ അജിയെ ആദ്യം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. മാധ്യമങ്ങള്‍ക്ക് മുന്നിലും കോഴ ആരോപണം ആവര്‍ത്തിച്ചതിന് പിന്നാലെ അജിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.കോഴ ആരോപണം ചാക്കോ നിഷേധിച്ചിരുന്നു. അജിക്ക് പകരം ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് അഡ്വ. സതീഷിന് ഇതുവരെ ജില്ലാ കമ്മറ്റി ഓഫീസില്‍ പോലും കയറാനായിട്ടില്ല. ഇതെല്ലാം മനസ്സിലാക്കി തന്റെ നിലനില്‍പ്പ് എന്‍സിപിയില്‍ അത്ര സുരക്ഷിതമല്ലെന്ന് ചാക്കോ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്ന് വ്യക്തം.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ചാക്കോ രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരണോയെന്ന് പവാര്‍ തീരുമാനിക്കും. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം അറിയിച്ചിരുന്നു. 18-ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മന്ത്രിയെയും എം.എല്‍.എ.യെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് ഒപ്പുശേഖരണം.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഒപ്പുശേഖരണം പൂര്‍ത്തിയായിരുന്നു. പരാതി അടുത്തയാഴ്ച ദേശീയ പ്രസിഡന്റ് ശരദ് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയാ സുളെ എന്നിവര്‍ക്കു കൈമാറാനായിരുന്നു തീരുമാനം. ഒപ്പുശേഖരണത്തെക്കുറിച്ച് അറിഞ്ഞ ചാക്കോ താന്‍ മാറിയാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെയോ സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി കെ.ആര്‍. രാജനെയോ പ്രസിഡന്റാക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം ലഭിക്കാന്‍ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും തോമസിനുണ്ട്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോയ്ക്കെതിരേ തിരിഞ്ഞത്.