കൊച്ചി: പിഎം ശ്രീയില്‍ സിപിഐയോട് ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാരുമായി ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ കുറ്റപ്പെടുത്താന്‍ സിപിഐ ഉയര്‍ത്തുന്നത് കൂട്ടായ തീരുമാനം ഇല്ലെന്ന വിഷയമാണ്. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് തീരുമാനമെടുക്കേണ്ട വിഷയം. ഈ പോയിന്റ് തന്നെയാണ് കൊച്ചിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായിയും എടുക്കുന്നത്. ഭക്ഷ്യ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്ഷുഭിമതനാവുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിക്കാത്തതിലാണ് പിണറായി ക്ഷുഭിതനായത്. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോഗം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാര്‍ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനായില്ല. മുഖ്യമന്ത്രി യോഗം തുടങ്ങിയ ഘട്ടത്തില്‍ ഉദ്യോഗസ്ഥരടക്കം ഉള്ള ആളുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് മില്ലുടമകള്‍ യോഗത്തിനില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. മില്ലുടമകളുടെ ഭാഗം കൂടി കേള്‍ക്കേണ്ടെയെന്നും കൂടിയാലോചനകള്‍ക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് കേട്ട് സിപിഐ മന്ത്രിമാര്‍ ഞെട്ടി. പിഎം ശ്രീയില്‍ പിണറായിയെ കുറ്റപ്പെടുത്താന്‍ സിപിഐ എടുത്ത അതേ ആയുധം. സിപിഐ മന്ത്രിമാരുടെ കഴിവുകേട് കൂടി ചര്‍ച്ചയാക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം.

അതായത് മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കും മുമ്പ് തന്നെ സിപിഐ മന്ത്രിമാരുടെ യോഗത്തില്‍ നിന്നും പിണറായി ഇറങ്ങി പോയി ബഹിഷ്‌കരണ സ്വഭാവം പുറത്തെടുത്തു. സിപിഐയെ മയപ്പെടുത്തുന്ന സമവായം ഇനി തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ഇടതു മുന്നണിയിലെ 'ക്യാപ്ടന്‍'. അതിനിടെ കാര്‍ഷിക സര്‍വ്വകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചും ശ്രദ്ധേയമാണ്. സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലാണ് കാര്‍ഷിക സര്‍വ്വകലാശാല. മന്ത്രി പി പ്രസാദിന്റെ വകുപ്പിനെതിരെ എസ് എഫ് ഐയും സമരത്തിന് ഇറങ്ങുന്നു. പിഎം ശ്രീയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സിപിഐയുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തിയിരുന്നു. ഇതിന് പകരമാണ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫീസ് ഉയര്‍ത്തലിലെ എസ് എഫ് ഐ പ്രതിഷേധം. സിപിഐയോടുള്ള സിപിഎം നീരസമാണ് ഈ വിദ്യാര്‍ത്ഥി സമരത്തിലും നിറയുന്നത്.

പിണറായി മന്ത്രിസഭയില്‍ സിപിഐയ്ക്ക് നാലു മന്ത്രിമാരാണുള്ളത്. അതില്‍ പിഎം ശ്രീയില്‍ ഉറച്ച നിലപാട് എടുത്ത് മന്ത്രി കെ രാജനും പി പ്രസാദുമാണ്. പുന്നപ്രയിലെ പൊതു വേദിയില്‍ പോലും പിണറായി സര്‍ക്കാരിന്റെ പിഎം ശ്രീ ഒപ്പിടലിനെതിരെ പ്രസാദ് ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ ബഹിഷ്‌കരണം അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി പ്രസാദിന്റെ വകുപ്പു കൂടി പങ്കാളിയായ വിഷയത്തില്‍ മുഖ്യമന്ത്രി കടുത്ത നിലപാട് എടക്കുന്നത്. കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും നെല്ലുസംഭരണത്തില്‍ തീരുമാനമായില്ല. ഇതോടെ പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിസന്ധി അതീവ ഗുരുതരമായി. കൊയ്ത്ത് ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സപ്ലൈകോ നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. തുലാവര്‍ഷം ആരംഭിച്ചതിനാല്‍ കൊയ്‌തെടുത്ത നെല്ലുപോലും ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എന്നാല്‍ ഇതിന് വേണ്ടത്ര ഗൗരവം സിപിഐയുടെ ഭഷ്യ-കൃഷി മന്ത്രിമാര്‍ നല്‍കിയില്ലെന്ന ചര്‍ച്ചയാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.

മില്ലുടമകള്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് മന്ത്രി ജി.ആര്‍ അനില്‍ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മില്ലുടമകളുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം. പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കുന്നില്ല. തര്‍ക്കം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്നും പി പ്രസാദ് ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അതൃപ്തി സിപിഐ മന്ത്രിമാരുടെ കാര്യത്തില്‍ ഇനി പ്രതിസന്ധിയാകും.

കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ മില്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍, നെല്ലെടുക്കുമ്പോഴുള്ള പ്രോസസിങ് ചാര്‍ജ് ക്വിന്റലിന് 20 രൂപയില്‍ നിന്നു വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നുമാണ് മന്ത്രിമാര്‍ ഉറപ്പു നല്‍കിയിരുന്നു. മില്‍ ഉടമകളുടെ ആവശ്യങ്ങളില്‍ സാധ്യമായ എല്ലാ അനുകൂല തീരുമാനങ്ങളും കൈക്കൊള്ളുമെന്നു മന്ത്രിമാരായ ജി.ആര്‍.അനിലും പി.പ്രസാദും കെ.എന്‍.ബാലഗോപാലും ചര്‍ച്ചയില്‍ പറഞ്ഞു. കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഒൗട്ടേണ്‍ റേഷ്യോ (ഒടിആര്‍) വ്യത്യാസം വരുത്താന്‍ സാധിക്കില്ല. അതേസമയം, 2022-23ലെ ഒടിആര്‍ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ചു മന്ത്രിസഭയില്‍ ആലോചിച്ച് അനുകൂല തീരുമാനമെടുക്കുമെന്നും പറഞ്ഞു.

പാലക്കാട് ജില്ലയില്‍ ജിഎസ്ടി സംബന്ധിച്ചു മില്ലുകള്‍ക്കു നല്‍കിയ നോട്ടിസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാമെന്നു മന്ത്രിമാര്‍ പയുകയും ചെയ്തു. ഉറപ്പുകള്‍ അംഗീകരിച്ചു മില്‍ ഉടമകള്‍ ഉടന്‍ നെല്ലു സംഭരണം ആരംഭിക്കാന്‍ തയാറാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ചില മില്‍ ഉടമകള്‍ സംഭരണവിലയിലും കുറഞ്ഞ വിലയ്ക്കു നെല്ലെടുത്തു കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം നടപടികളില്‍നിന്ന് അവര്‍ പിന്മാറണമെന്നു മന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, നെല്ലു സംഭരണത്തില്‍ തീരുമാനമായില്ലെന്നും മന്ത്രിമാരുടെ ഉറപ്പു സംബന്ധിച്ച് മില്ലുടമകളുടെ യോഗം വിളിച്ചു ചര്‍ച്ച ചെയ്ത ശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്നുമാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അന്ന് പ്രതികരിച്ചത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്തു മില്ലുടമകളും സര്‍ക്കാരും നടത്തിയ യോഗം ഒത്തുകളി നാടകമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാല്‍ ആരോപിച്ചിരുന്നു. മുഞ്ഞബാധയും മഴയും പോലെയുള്ള പ്രതിസന്ധികളെ മറികടന്നു കൊയ്‌തെടുത്ത നെല്ലിന്റെ സംഭരണത്തിലെ കാലതാമസം കാരണം കര്‍ഷകര്‍ കിട്ടിയ വിലയ്ക്കു വില്‍ക്കുന്ന അവസ്ഥയിലാണ്. ഈ സ്ഥിതിയിലേക്ക് കര്‍ഷകരെ എത്തിക്കേണ്ടതു മില്ലുടമകളുടെ ആവശ്യമാണെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മില്ലുടമകള്‍ ഇല്ലാതെ എന്തു ചര്‍ച്ചയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാകുന്നത്.

പാലക്കാട് ജില്ലയില്‍ 80% കൊയ്ത്ത് പൂര്‍ത്തിയായിട്ടും നെല്ലെടുപ്പ് ആരംഭിക്കാത്തതിനാല്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 10 രൂപ വരെ നഷ്ടം സഹിച്ച് കിട്ടിയ വിലയ്ക്ക് നെല്ലു വില്‍ക്കുകയാണ് കര്‍ഷകര്‍. സപ്ലൈകോ സംഭരണവില പ്രഖ്യാപിക്കാത്തതു മുതലെടുത്തു മില്ലുകള്‍ വില വല്ലാതെ താഴ്ത്തുന്നുണ്ട്. നെല്ല് മില്ലില്‍ എത്തിച്ചു നല്‍കണമെന്നതുള്‍പ്പെടെയുള്ള അധിക നിബന്ധനകളും അടിച്ചേല്‍പിക്കുന്നു. അല്ലാത്ത പക്ഷം നെല്ലിന്റെ വില പിന്നെയും കുറയ്ക്കുന്ന സ്ഥിതിയുണ്ട്.