തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ വീണ്ടും സജീവമാകുന്നത് പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശം മാനിച്ച്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകരില്‍ ഒരാളായി തരൂര്‍ ഉണ്ടാകും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ തരൂര്‍ നിയമസഭയിലേക്കും മത്സരിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നാണ പ്രിയങ്കയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ കോണ്‍ക്ലേവില്‍ തരൂര്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്. പ്രവര്‍ത്തക സമിതി അംഗമാണ് തരൂര്‍. ഈ സാഹചര്യത്തില്‍ വയനാട്ടെ കോണ്‍ക്ലേവില്‍ വലിയ പ്രാധാന്യം തരൂരിന് കിട്ടും.

രാഷ്ട്രീയ പാര്‍ട്ടികളുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ വികസനത്തിലും ആധുനികതയിലും താല്പര്യമുള്ള വലിയൊരു വിഭാഗം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തരൂരിന് കഴിയും. ഇത് നഗരമേഖലകളില്‍ കോണ്‍ഗ്രസിന് വലിയ മുന്‍തൂക്കം നല്‍കും. സംസ്ഥാന നേതൃത്വത്തില്‍ വി.ഡി. സതീശന്‍, കെ. സുധാകരന്‍ എന്നിവര്‍ സജീവമാണെങ്കിലും, ഒരു 'ഗ്ലോബല്‍ ഇമേജ്' ഉള്ള നേതാവ് എന്ന നിലയില്‍ തരൂരിനെ മുന്‍നിര്‍ത്തുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്ന് പ്രിയങ്കാ ഗാന്ധി കരുതുന്നു. കേരളത്തിലെ വലിയൊരു വിഭാഗം യുവാക്കള്‍ക്കിടയില്‍ ശശി തരൂരിനുള്ള സ്വീകാര്യത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുതല്‍ക്കൂട്ടാകും.

ശശി തരൂര്‍ പെട്ടെന്ന് സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് വരുന്നത് നിലവിലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. 'ഗ്രൂപ്പ് രാഷ്ട്രീയ'ത്തിന് അതീതനായ തരൂരിനെ തടയാന്‍ സംസ്ഥാനത്തെ ചില ലോബികള്‍ ശ്രമിച്ചേക്കാം. തരൂര്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ മണ്ഡലങ്ങളായിരിക്കും പരിഗണിക്കുക. വടക്കന്‍ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വയനാട് കോണ്‍ക്ലേവ് പോലുള്ള വേദികള്‍ തരൂര്‍ ഉപയോഗിക്കുന്നത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണ്.

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ല്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവര്‍ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ പാതി ബിജെപിക്കാരന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും തരൂര്‍ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താന്‍ എഴുതുന്നത് പൂര്‍ണമായി വായിക്കണം എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരമേഖലയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയെന്നും തരൂര്‍ പറഞ്ഞു. നഗരത്തിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താന്‍ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം താന്‍ പാതി ബിജെപിയാണെന്ന ആരോപണം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പേ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് താന്‍. ആളുകള്‍ പറയേണ്ടത് പറഞ്ഞോട്ടെ. തന്റെ വിശ്വാസത്തെക്കുറിച്ച് എഴുതിയത് വായിക്കാന്‍ ആര്‍ക്കും ക്ഷമയില്ല. വാര്‍ത്താ തലക്കെട്ടുകള്‍ നോക്കിയാണ് എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നത്. എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചാല്‍ ഈ വിമര്‍ശനത്തിന് അടിസ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.