തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കുന്ന ക്രിയാത്മക ഇടപെടലാണ് പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തി. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നുണ്ട് ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ശ്രമിച്ചതുമില്ല. ക്ഷേമ പെന്‍ഷന്റെ മൂന്ന് ഗഡു കുടിശിക സമയബന്ധിതമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 2021ലെ ജൂണിലെ ബജറ്റിലാണ് അവസാനമായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം. സംസ്ഥാനം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും. ബജറ്റ് അവതരണത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ കേന്ദ്രത്തിനെതിരേ മന്ത്രി വിമര്‍ശനമുന്നയിച്ചു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുപിടിക്കാതെ തുറന്ന് പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂര്‍ണ ബജറ്റ് രണ്ടര മണിക്കൂറാണ് നീണ്ടത്.