തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നും ഇന്നലെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഇത് സഭയിൽ അനുവദിക്കപ്പെട്ടില്ല. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു. ഷുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണം, പാർട്ടിക്ക് പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:

ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എടയന്നൂരിലെ പാർട്ടി സഖാക്കളാണ് ഞങ്ങളെക്കൊണ്ട് ഈ കൊലപാതകം ചെയ്യിച്ചതെന്നാണ് വെളിപ്പെടുത്തൽ. പൊലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട ആരും പ്രതികളല്ല. ഷുഹൈബിനെ കൊലപ്പെടുത്താനായി കൊലയാളി സംഘത്തെ വിടുകയും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തവരെല്ലാം പുറത്ത് നിൽക്കുകയാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി സി.ആർ.പി.സി 173(8) പ്രകാരമുള്ള തുടരന്വേഷണം നടത്തണം. തുടരന്വേഷണത്തെ നിങ്ങൾ എന്തിനാണ് ഭയപ്പെടുത്തുന്നത്?

കൊലയാളിയുടെ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയെ പോലുള്ള ഒരാൾ നിയമസഭയിൽ വന്ന് പറയുന്നത് ശരിയാണോ? ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന്റെ വെളിപ്പെടുത്തൽ അറിയാതെ കണ്ണും ചെവിയും മൂടി നടക്കുന്ന ഒരാളെയാണ് അന്വേഷണ ഉദ്യോഗസ്ഥനാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ പോലും വെളിപ്പെടുത്തൽ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചതെന്നുമാണ് പ്രതി പറഞ്ഞത്. പി. ജയരാജന്റെ സോഷ്യൽ മീഡിയാ സംഘമായ പി.ജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു കൊലയാളി. അയാളെ പ്രതിപക്ഷം ചാരി നിൽക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിങ്ങളുടെ പാർട്ടിക്കാർ ഈ ക്രിമിനലിനെ ഒക്കത്ത് വച്ചുകൊണ്ട് നടക്കുകയായിരുന്നു. ഇയാൾ ഒരു സുപ്രഭാതത്തിലല്ല ക്രിമിനലായത്. വർഷങ്ങളായി ക്വട്ടേഷൻ സംഘത്തിൽ അംഗമായിരുന്നു. വെളിപ്പെടുത്തൽ വന്നപ്പോൾ പി. ജയരാജനെ കൊണ്ടുപോയി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി ആ പ്രശ്നം തീർത്തു. നിങ്ങളുടെ പാർട്ടിയിൽ മാത്രം തീർക്കാവുന്ന വിഷയമാണോ ഇത്? ജയാരാജൻ തള്ളിപ്പറഞ്ഞതോടെ നിങ്ങളുടെ പാർട്ടിക്ക് പ്രശ്നം തീർന്നു കാണും. പക്ഷെ മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സങ്കടം തീരുമോ? പാർട്ടി സംവിധാനത്തിൽ നിങ്ങൾ എല്ലാം തീർത്തു. പക്ഷെ അങ്ങനെയൊന്നും തീർക്കാർ പറ്റില്ല. കൊല്ലാൻ വേണ്ടി അയച്ച ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടു വന്നാൽ മാത്രമെ എല്ലാം അവസാനിക്കൂ.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തിയത്. എന്നിട്ടും യു.എ.പി.എ ചുമത്തിയില്ല. ബോംബ് എറിയുന്നവന് എതിരെയൊന്നും നിങ്ങൾ യു.എ.പി.എ ചുമത്തില്ല. പക്ഷെ പുസ്തകം വായിക്കുന്ന കുട്ടികളെ യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലിൽ അടയ്ക്കും. നിങ്ങളാണ് ക്രിമിനലുകളെ കൊണ്ടു നടന്ന് എല്ലാം ചെയ്യിച്ചത്. എന്നിട്ടാണ് വിട്ടുവീഴ്ചയില്ലാത്ത നടപടി എടുക്കുമെന്ന് പറയുന്നത്. പ്രതിയായതിന് ശേഷമാണ് ഇയാള പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കൂട്ടുപ്രതികളിൽ പലരെയും നിങ്ങൾ പാർട്ടിയിൽ തിരിച്ചെടുത്തിട്ടുമുണ്ട്. കണ്ണും പൂട്ടി നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുമ്പോഴും സ്നേഹത്തോടെയുള്ള നടപടിയാണ് എടുത്തിരിക്കുന്നത്.

പാർട്ടിയിൽ പ്രശ്നം ഇല്ലായിരുന്നെങ്കിൽ ആകാശ് തില്ലങ്കേരിയേയും നിങ്ങൾ സംരക്ഷിച്ചേനെ. സിബിഐ അന്വേഷണത്തെ എതിർക്കില്ലെന്ന് മന്ത്രിയായിരുന്ന എ.കെ ബാലൻ പറഞ്ഞെങ്കിലും നികുതിപണം എടുത്താണ് നിങ്ങൾ കോടതിയിൽ അപ്പീൽ പോയത്. ഗൂഢാലോചന നടത്തിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. നിങ്ങളുടെ പാർട്ടിയിലെ പ്രാധനപ്പെട്ട ആളുകൾ അറിയാതെ കൊലപാതകം നടക്കില്ല. ഇത് ആസൂത്രിതമായ കൊലപാതകമാണ്. പ്രതികളെ സംരക്ഷിക്കാൻ പാർട്ടി കുറി പോലും നടത്തിയിട്ടുണ്ട്. എന്നിട്ടാണ് അനീതിക്കും അക്രമത്തിനും എതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തുന്നത്. ഈ ക്രിമിനലുകളെയൊക്കെ പാർട്ടി ചിറകിനടിയിൽ ഒളിപ്പിച്ച് വച്ച് സ്നേഹിക്കുകയാണ്.

ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. അതോടെ കൊലപാതകങ്ങൾ അവസാനിച്ചു. പക്ഷെ നിങ്ങൾക്ക് കൊല്ലാതിരിക്കാൻ പറ്റില്ല. അപ്പോഴാണ് നിങ്ങൾ ഞങ്ങളുടെ കുട്ടികളെ കൊല്ലാൻ തുടങ്ങിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്.

ബംഗാളിലും നിങ്ങൾക്ക് അവസാനകാലത്ത് കില്ലർ ഗാങ് ഉണ്ടായിരുന്നു. പാർട്ടിയുടെ പോഷക സംഘടനകളെ പോലെയാണ് കില്ലർ ഗാങിനെ വളർത്തിയത്. അവസാനം എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ? കൊലക്കേസിന് ശേഷം ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം പാർട്ടി ഉപേക്ഷിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി സമ്മാനിച്ചത്? ഇവനുമായി ഡിവൈഎഫ്ഐ നേതാക്കൾക്ക് എന്ത് ബന്ധമാണുള്ളത്? നിങ്ങളാണ് ക്രിമിനലുകളെ സംരക്ഷിക്കുന്നത്.

കൊലയാളികൾ എത്തിയ വാഹനം ആരുടേതാണെന്നു പോലും പൊലീസ് അന്വേഷിച്ചിട്ടില്ല. വാഹനം പാർട്ടിക്കാരുടേതാണ്. അതുകൊണ്ടാണ് അന്വേഷിക്കാത്തത്. വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് കുറേ പേരെ പ്രതികളാക്കിയിരിക്കുകയാണ്. കൊല്ലിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടാണ് മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയത്. നിങ്ങൾ അതിനെ ഭയപ്പെടുന്നില്ലെങ്കിൽ സിബിഐ അന്വേഷണത്തെ എതിർക്കില്ലെന്ന് തീരുമാനിക്കണം. അങ്ങനെയൊരു തീരുമാനം എടുക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. സിബിഐ അന്വേഷണം വന്നാൽ കൊല്ലിച്ചവർ ജയിലിൽ ആകുമെന്ന് നിങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് അവരെ രക്ഷിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരെ ചാരിയാണ് നിങ്ങൾ നിന്നത്? ഇപ്പോഴും നിങ്ങൾ കൊണ്ടു നടക്കുകയാണ്. അവരെ ചാരി നിന്നുകൊണ്ടാണ് ഒരു സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. അതൊക്കെ ഇപ്പോൾ നിങ്ങൾ മറന്നു പോയി. എന്നിട്ടാണ് സ്വപ്നയെയും ആകാശ് തില്ലങ്കേരിയെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയുന്നത്. സോളാർ കേസ് പ്രതിയ ചാരി സംസ്ഥാനം സ്നേഹിച്ച മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ നിന്നവരാണ് നിങ്ങൾ. നാല് തവണ അന്വേഷിച്ചിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ വെള്ളകടലാസിൽ പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് അപമാനിക്കാൻ ശ്രമിച്ചു. ഇപ്പോൾ കാലം നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും. എല്ലാ ദിവസവും വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെയൊക്കെ ചാരി നിന്നാൽ എല്ലാ ദിവസവും അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കേണ്ടി വരും.

ഞങ്ങളുടെ ഒരു കുഞ്ഞിനെ ക്രൂരമായി കൊലചെയ്തതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് തയാറാകാതെ സ്വന്തം പാർട്ടി നേതാക്കളെ സംരക്ഷിക്കാൻ ഈ അന്വേഷണത്തെ സർക്കാർ അട്ടിമറിക്കുകയാണ്.