നിലമ്പൂര്‍: മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നടത്തിയ അനുനയ നീക്കം നീക്കം പാളി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ധരാത്രി അന്‍വറിനെ ഒതായിയിലെ വീട്ടിലെത്തി കണ്ടത് അനുനയത്തിനായിരുന്നു. യുഡിഎഫിലേക്ക് ഇനിയില്ലെന്നും വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു അന്‍വര്‍. തുടര്‍ന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയതിനു പിന്നാലെയാണ് മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച. ഇത് വെറുതെയായി എന്നാണ് സൂചന. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശാസനം അന്‍വര്‍ അംഗീകരിച്ചുവെന്നാണ് സൂചന. നിലമ്പൂരില്‍ അന്‍വര്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പണവും ചിഹ്നവും തൃണമൂല്‍ നല്‍കും. നിലമ്പൂരില്‍ പണമില്ലാത്തതു കൊണ്ട് മത്സരത്തിനില്ലെന്ന അന്‍വറിന്റെ പ്രസ്താവന ബംഗാള്‍ ഭരിക്കുന്ന ദീദിയ്ക്ക് നാണക്കേടായി മാറിയിരുന്നു. മത്സരിച്ചില്ലെങ്കില്‍ തൃണമൂലില്‍ നിന്നും പുറത്തു പോകാനുള്ള സന്ദേശം അന്‍വറിന് എത്തി. തൃണമൂലില്‍ നിന്നും പുറത്തായാല്‍ രാഷ്ട്രീയ ഭാവി പൂര്‍ണ്ണമായും അടയുമെന്നും വ്യക്തമായി. ഇതോടെ വീണ്ടും അന്‍വര്‍ മത്സരത്തിന് തയ്യാറായി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. അന്‍വര്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ ദേശീയനേതൃത്വം അന്‍വറിന് അനുമതിയും പാര്‍ട്ടി ചിഹ്നവും അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്ന് പി.വി.അന്‍വര്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് നേതൃത്വം അന്‍വറിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന് ആണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളത്തിലെത്തും. ബംഗാള്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്. ബംഗാളിലെ കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇതിനിടെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തൃണമൂലിന്റെ സിറ്റിംഗ് സീറ്റിലെ കോണ്‍ഗ്രസ് നീക്കത്തിനുള്ള തിരിച്ചടിയായാണ് നിലമ്പൂരില്‍ അന്‍വറിനെ മമത മത്സരിപ്പിക്കുന്നത്. അന്‍വര്‍ മത്സരിച്ചേ മതിയാകൂവെന്ന് മമത ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റില്‍ നിന്നും ബാധ്യത രഹിത സര്‍ട്ടിഫിക്കാറ്റ് വാങ്ങി. മുന്‍ എംഎല്‍എ വീണ്ടും മത്സരിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖയാണിത്. വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അന്‍വര്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്‍വര്‍ മലക്കം മറിഞ്ഞു. ആദ്യം പണമില്ലെന്ന് പറഞ്ഞ അന്‍വര്‍, പിന്നീട് ഞാന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകളെത്തുവെന്നും തുറന്ന് പറഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകിട്ടായതോടെ മത്സരിക്കാന്‍ ആലോചിക്കുന്നതായും അറിയിച്ചു. മമതയുടെ ഉഗ്രശാസനത്തെ തുടര്‍ന്നായിരുന്നു ഈ പ്രഖ്യാപനം. ഞയാറാഴ്ച രാവിലെ മത്സരിക്കുമെന്ന സന്ദേശം വീണ്ടും പൂര്‍ണ്ണ തോതില്‍ നല്‍കുകയാണ് അന്‍വര്‍.

ഒരുവശത്ത് കോണ്‍ഗ്രസ് അന്‍വറിനെ അവഗണിച്ച് മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് അനുനയ നീക്കം ഇനിയും തുടരും. പത്രിക നല്‍കിയാലും 2026ല്‍ ഉറച്ചൊരു സീറ്റ് വാഗ്ദാനം ചെയ്താല്‍ അന്‍വര്‍ പത്രിക പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇതിന് വേണ്ടി കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അന്‍വറിന്റെ വീട്ടിലേക്ക് അയച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലെത്തിയ ദൃശ്യങ്ങള്‍ അന്‍വറിനൊപ്പമുള്ള ആളുകള്‍ തന്നെയാണ് പകര്‍ത്തിയതെന്നാണ് വിവരം. അന്‍വറുമായി ഇനി ചര്‍ച്ച വേണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ മാത്രം അദ്ദേഹത്തിന് വഴങ്ങിയാല്‍ മതിയെന്നുമായിരുന്നു നേരത്തേ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ എം. സ്വരാജ് സ്ഥാനാര്‍ഥിയായി എത്തിയതോടെ കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിന് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തി അനുനയത്തിന് ശ്രമിച്ചത്. അതും പാളിയെന്നാണ് നിലമ്പൂരില്‍ നിന്നുള്ള ശൂചന. കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇക്കാര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അന്‍വറും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. യുഡിഎഫിലേക്ക് ഇനിയില്ല എന്ന് അന്‍വര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഹകരിക്കണമെങ്കില്‍ സഹകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നായിരുന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് മാങ്കൂട്ടത്തില്‍ പോയത്. നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം.

ഇതോടെ മാങ്കൂട്ടത്തിലിന്റെ നീക്കം പാളിയെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. പിണറായിസത്തെ തോല്‍പ്പിക്കാന്‍ ഒന്നിച്ചു നില്‍ക്കണം എന്ന് രാഹുല്‍ അന്‍വറിനോട് ആവശ്യപ്പെട്ടു. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.