തിരുവനന്തപുരം: സാധാരണ നിലയില്‍ സിപിഎം സംവിധാനത്തില്‍ പാര്‍ട്ടി സെക്രട്ടറിയാണ് വലുത്. വ്യക്തികള്‍ ആരേയും ശാസിക്കില്ല. താക്കീതും നല്‍കില്ല. സെക്രട്ടറിമാരുടെ താക്കീതുകള്‍ പാര്‍ട്ടിയുടേതായും മാറും. എന്നാല്‍ കാലം മാറുമ്പോള്‍ സിപിഎമ്മും മാറുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത് എത്തുന്നത് ഈ വഴിമാറ്റ യാത്രയുടെ സൂചനയാണ്. അഭിപ്രായം പറയാം. പക്ഷേ ശാസനയ്ക്ക് വ്യക്തികള്‍ക്ക് അവസരമില്ലാത്തതാണ് സിപിഎം സംവിധാനം. ഏതായാലും നിലമ്പൂരില്‍ എം സ്വരാജ് തോറ്റാല്‍ അതിന്റെ പ്രധാന ഉത്തരവാദിയെ അണികള്‍ക്ക് കാട്ടിക്കൊടുക്കുകയാണ് മുഖ്യമന്ത്രി. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞത് ഗോവിന്ദനെ ലക്ഷ്യമിട്ടാണ്. അതായത് ഭരണ പരാജയമല്ല നിലമ്പൂരില്‍ സിപിഎമ്മിന് എതിരായ വിധിയായി മാറുകയെന്ന് പിണറായി പറഞ്ഞു വയ്ക്കുന്നു.

ഞായറാഴ്ച ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു എം.വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. പക്ഷേ ഈ താക്കീത് സിപിഎം സെക്രട്ടറിയ്ക്ക് നേരെയുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തും വിളിച്ചുപറയുന്നത് നേതാക്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ പ്രശ്നമല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം.വി ഗോവിന്ദനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പായിരുന്നു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയുടെ തന്നെ പ്രസ്താവന തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് വിവാദമായതോടെ പറഞ്ഞതില്‍ വ്യക്തത വരുത്തി അദ്ദേഹം രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഗോവിന്ദന്റെ വാക്കുകളാണ് സിപിഎമ്മിന് നിലമ്പൂരില്‍ തിരിച്ചടിയുണ്ടാകാനുള്ള കാരണമെന്ന വിലയിരുത്തല്‍ പിണറായി ക്യാമ്പ് നടത്തും. അങ്ങനെ നിലമ്പൂരില്‍ ഭരണ വിരുദ്ധത എന്ന പ്രതിപക്ഷ ആരോപണത്തെ മറികടക്കും. ഇതിന് വേണ്ടിയാണ് ഗോവിന്ദനെ താക്കീത് ചെയ്യുന്ന തരത്തില്‍ പിണറായി സംസാരിച്ചതിന്റെ പൊരുള്‍. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാണ്. പിണറായി പിബി അംഗവും. ഈ പിബിയിലും സെക്രട്ടറിയായ ഗോവിന്ദനുണ്ട്. അതുകൊണ്ട് തന്നെ ഗോവിന്ദനെ തിരുത്താനോ താക്കീത് ചെയ്യാനോ ഉള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിണറായിയ്ക്കില്ല. പക്ഷേ സിപിഎമ്മില്‍ ഇന്ന് പിണറായിസമാണ്. അതുകൊണ്ട് പിണറായി പറയുന്നതാണ് പാര്‍ട്ടി ലൈന്‍. അതാണ് ഗോവിന്ദന്റെ താക്കീതും ചര്‍ച്ചയാക്കുന്നത്.

നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നായിരുന്നു പരാമര്‍ശം. വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇതും നിലമ്പൂരിലെ ഫലം എന്തെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നുവെന്നതിന്റെ സൂചനകളാണ്. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.

ഭരണ നേട്ടങ്ങളാണ് നിലമ്പൂരില്‍ സിപിഎം ചര്‍ച്ചയാക്കിയത്. പിണറായി ഭരണത്തിന്റെ വിലയിരുത്തല്‍ നിലമ്പൂരില്‍ ഉണ്ടാകുമെന്ന് സിപിഎം സെക്രട്ടറിയും പറഞ്ഞു. പക്ഷേ ഇതൊന്നും പിണറായി ഫലത്തിന്റെ വിലയിരുത്തലായി അംഗീകരിക്കില്ല. ഇതിന്റെ സൂചനയാണ് പിണറായിയുടെ ഗോവിന്ദനുള്ള താക്കീതിലുള്ളതും.

പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, സിപിഎം, നിലമ്പൂര്‍