കോഴിക്കോട്: രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു 'പ്രേമകഥ'യാണ്. പ്രേമമെന്നു പറഞ്ഞാല്‍ സാദാ പ്രേമമല്ല, പക്കാ വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍! എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തിയ മലക്കംമറിച്ചിലിനെ ട്രോളി കൊലവിളിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ദീപ്തി മേരി വര്‍ഗീസ്. 'വിവാഹമില്ല, ലിവിംഗ് ടുഗദര്‍ ആകാം എന്നാണ് ടി.പിയുടെ ലൈന്‍' എന്ന ദീപ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഇടതുപക്ഷ മുന്നണിയില്‍ എസ്.ഡി.പി.ഐ ഇല്ല. എന്നാല്‍ അവരുടെ വോട്ട് വേണ്ടന്ന് താന്‍ പറയുന്നില്ല. എനിക്ക് ആര്‍ക്കും വോട്ട് ചെയ്യാം. കോണ്‍ഗ്രസുകാരോടും ലീഗുകാരോടും ഞാന്‍ വോട്ട് ചോദിക്കുന്നുണ്ട്. ജനക്ഷേമ നടപടികളോടും വികസന പ്രവര്‍ത്തനങ്ങളോടും യോജിപ്പുള്ള എല്ലാവരും ഇടതുപക്ഷമുന്നണിക്ക് വോട്ടുചെയ്യണമെന്നുമായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രസ്താവന.

സി.പി.എം ബി.ജെ.പി ഡീല്‍ എന്നത് അസംബന്ധമാണ്. ആര്‍.എസ്.എസുമായുളള ഏറ്റുമുട്ടലില്‍ നിരവധി സഖാക്കള്‍ ജീവന്‍ കൊടുത്ത പ്രസ്ഥാനമാണ് ഞങ്ങളുടേത്. മുമ്പ് വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു. ആ അനുഭവം ഇവിടെയുള്ള ജനങ്ങള്‍ക്കുണ്ട്. സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നത് സത്യസന്ധമല്ലെന്നും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പേരാമ്പ്രയിലെ പ്രചരണം നല്ലരീതിയില്‍ പോകുന്നുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണാനുഭവങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. പേരാമ്പ്രയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഈ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവിശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് എത്ര വലിയ പ്രചാരവേല സംഘടിപ്പിച്ചാലും അത് വിലപ്പോവില്ല. എല്ലാമേഖലയിലും വികസനം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് വാഗ്ദാനങ്ങള്‍ നടത്തി എന്നല്ലാതെ ഒന്നും നടപ്പില്‍ വരുത്തിയിട്ട് ഇല്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.