ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. തിരിഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ബിജെപി 36 സീറ്റില്‍ ലീഡ് കടന്നു. 52 സീറ്റിലെ ഫല സൂചനകള്‍ പുറത്തു വന്നപ്പോഴാണ് ഈ കണക്ക്. അതായത് ബിജെപിക്ക് 40 ഏറെ സീറ്റുകള്‍ കിട്ടുമെന്ന സൂചന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നു. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തു വരുന്ന.് 9.48നുള്ള കണക്ക് പ്രകാരം ബിജെപിക്ക് 37 സീറ്റുണ്ട്. ആംആദ്മിക്ക് 20 സീറ്റും. മറ്റൊരു പാര്‍ട്ടിക്കും ഡല്‍ഹിയില്‍ ലീഡ് നേടാനായിട്ടില്ല. അതായത് 57 സീറ്റുകലിലെ ഫല സൂചന ഔദ്യോഗികമായി പുറത്തു വന്നു. പത്ത് മണിയായപ്പോള്‍ ബിജെപിയുടെ ലീഡ് 38 ആയി ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റില്‍. കടുത്ത മത്സരത്തിന്റെ സന്ദേശം തന്നെയാണ് സൈറ്റുകളിലുള്ളത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 40 സീറ്റില്‍ മുന്നിലാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു. ബിജെപിക്ക് നാല്‍പ്പത് സീറ്റും ആംആദ്മിക്ക് 30 സീറ്റും കിട്ടാനാണ് സാധ്യതകള്‍. അങ്ങനെ വന്നാല്‍ ഡല്‍ഹിയില്‍ അതിശക്തമായ പ്രതിപക്ഷമായി നിലയുറപ്പിക്കാന്‍ ആംആദ്മിക്ക് കഴിയും. അപ്പോഴും ബിജെപിക്ക് ഡല്‍ഹി ഭരണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞുവെന്ന ആഹ്ലാദവും കിട്ടും.

അതേ സമയം എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുന്നു. മുഖ്യമന്ത്രി അതീഷിയും എ.എ.പിയുടെ മുഖമായ കെജ് രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ചെറിയ വോട്ടിനാണെങ്കിലും തുടക്കത്തില്‍ പിന്നിലായിരുന്നു. രണ്ടാം റൗണ്ടില്‍ കെജ്രിവാള്‍ മുന്നിലെത്തി. എന്തും സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്. എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവര്‍ഗം അവരെ കൈവിടുന്നതിന്റെ സൂചനയാണ് ലീഡില്‍ തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം നിരാശയാണ് നല്‍കുന്നത്. ഇപ്പോഴത്തെ ലീഡ് നില ബിജെപി നിലനിര്‍ത്തിയാല്‍ എഎപി യുഗത്തിന്റെ അവസാനം കൂടിയായേക്കുമത്

19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോള്‍ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്. 60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020-ല്‍ 62 സീറ്റ് നേടിയാണ് എ.എ.പി അധികാരത്തിലേറിയത്. അന്ന് എട്ട് സീറ്റില്‍ മാത്രമായിരുന്നു ബി.ജെ.പി വിജയിച്ചത്. 2015-ലും ഇത് തന്നെയായിരുന്നു അവസ്ഥ. അന്ന് എ.എ.പി 67 സീറ്റ് വിജയിച്ചപ്പോള്‍ ബി.ജെ.പി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡല്‍ഹി വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ഫലം മറിച്ചായി. 60.54% പോളിങ്ങാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 2 കമ്പനി അര്‍ധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റല്‍ ഫ്രെയിം ഡിറ്റക്ടറുകള്‍, ഹാന്‍ഡ്-ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്‌സ്-റേ മെഷീനുകള്‍ എന്നിവയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 1.56 കോടി വോട്ടര്‍മാര്‍, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമായിരുന്നു.