- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരം ബ്ലോക്കും ഗ്രാമപഞ്ചായത്തും യുഡിഎഫിന്; മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും പിടിച്ചെടുത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ 14 വാർഡുകളിൽ 10 എണ്ണത്തിലും വിജയിച്ചാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്. എൽഡിഎഫിന് നാല് സീറ്റുകളിൽ മാത്രമായി ഒതുങ്ങേണ്ടിവന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്റെ ഭരണത്തിലായിരുന്നു. പത്തനാപുരം ഗ്രാമപഞ്ചായത്തിലും സമാനമായ സാഹചര്യമാണ് കണ്ടത്. ആകെ 20 വാർഡുകളിൽ യുഡിഎഫ് 10 സീറ്റുകൾ കരസ്ഥമാക്കി. എൽഡിഎഫിന് 7 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ഒരു സ്വതന്ത്രൻ എന്നിവരാണ് മറ്റ് മൂന്ന് സീറ്റുകളിൽ വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയും എൽഡിഎഫിന്റെ കീഴിലായിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ശ്രദ്ധേയമായ വിജയം സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായ ജനവിധിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മുന്നേറ്റം കോൺഗ്രസ് പാർട്ടിയുടെയും ഘടകകക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാരുടെയും സാധാരണക്കാരായ ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കോൺഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയിലെ കക്ഷികളും ഒത്തൊരുമിച്ച് നടത്തിയ മികച്ച പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. കോൺഗ്രസിനെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും, എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കൃത്യമായി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു സെമി ഫൈനൽ മാത്രമാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും സണ്ണി ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫിനുണ്ടായതെന്നും, ജനപിന്തുണ കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചതും കണ്ണൂരിൽ റിട്ടയേർഡ് അധ്യാപകനെ സിപിഐഎം പ്രവർത്തകർ മർദിച്ചതും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയുമെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും, പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇരട്ടത്താപ്പ് കാട്ടിയെന്നും തീരദേശത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും സണ്ണി ജോസഫ് ആരോപിച്ചു. ശബരിമല സ്വർണ്ണക്കടത്ത് കേസിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്നും, മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യൽ എത്താതെ മുഖ്യമന്ത്രി ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് അവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.




