പത്തനംതിട്ട: മുന്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ കെ.സി. രാജഗോപാല്‍ പഞ്ചായത്തിലേക്ക്. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് ജയം. ഒരു കാലത്ത് പത്തനംതിട്ട സിപിഎമ്മിലെ പ്രമുഖനായിരുന്നു രാജഗോപാല്‍.

അഴിമതി ബാധിക്കാത്ത രാഷ്ട്രീയക്കാരന്‍. വിഎസ് അച്യുതാനന്ദന്റെ അതിവിശ്വസ്തനുമായിരുന്നു. പിന്നീട് പിണറായി വിജയന്‍ സിപിഎമ്മില്‍ പിടിമുറുക്കിയതോടെ രാജഗോപാല്‍ തളര്‍ന്നു. പത്തനംതിട്ടയില്‍ എ പത്മകുമാര്‍ പിടിമുറുക്കി. രാജഗോപാലിനെ വെട്ടിയെതുക്കി. നിലവില്‍ ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അഴിക്കുള്ളിലാണ് പത്മകുമാര്‍. അപ്പോള്‍ വീണ്ടും ജയിക്കുകയാണ് രാജഗോപാല്‍. പഞ്ചായത്തിലേക്ക് എങ്കിലും ജനാധിപത്യ പ്രക്രിയയിലൂടെ വീണ്ടും കരുത്തുകാട്ടുകായണ്.

1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് കെ.സി. രാജഗോപാല്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. 1988-ല്‍ ഇതേ പഞ്ചായത്ത് പ്രസിഡന്റായി. 2006-ലാണ് ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി അദ്ദേഹം നിയമസഭയിലെത്തുന്നത്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും കെ. ശിവദാസന്‍ നായരോട് പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.

മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാല്‍ അവിവാഹിതനാണ്. സിപിഎമ്മില്‍ വി.എസ്. പക്ഷമായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്ക് ആദ്യ അനുമതി നേടിയെടുത്തത് കെ.സി. രാജഗോപാല്‍ എംഎല്‍എ ആയിരുന്നപ്പോഴാണ്. പിന്നീട് അത് വിവാദത്തിലായി. ആറന്മുളയില്‍ പത്മകുമാര്‍ കളം നിറഞ്ഞു. ഇതോടെ രാജഗോപാല്‍ അപ്രസക്തനുമായി.