തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അവസാന ദിനമായ തിങ്കളാഴ്ച (മാര്‍ച്ച് 23) വന്‍ തിരക്കിന് സാധ്യത. അവധി ദിനങ്ങളായ മാര്‍ച്ച് 20 (റംസാന്‍), മാര്‍ച്ച് 22 (ഞായര്‍) എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. ഇതോടെ പത്രിക സമര്‍പ്പിക്കാന്‍ വ്യാഴം, ശനി, തിങ്കള്‍ എന്നീ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് മുന്നണികള്‍ക്ക് മുന്നിലുള്ളത്. ഇതില്‍ അവസാന ദിനമായ തിങ്കളാഴ്ച ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പത്രിക സമര്‍പ്പിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കാനോ തീയതി നീട്ടാനോ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പത്രികാ സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി. തിങ്കളാഴ്ച ഒരേസമയം പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാന്‍ എത്തുന്നത് വരണാധികാരികളുടെ ഓഫീസുകളില്‍ വലിയ തിരക്കിന് കാരണമാകും. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി 4 പേര്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ.

അതേസമയം, ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ 11-ന് തലശ്ശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ പത്രിക സമര്‍പ്പിക്കും. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയയുടെ വോട്ടര്‍ പട്ടികയിലെ പേര് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, തിങ്കളാഴ്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പത്രിക സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ ക്യാമ്പ്.

പത്രികാ സമര്‍പ്പണത്തിന് കടുത്ത നിയന്ത്രണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി നാല് പേര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. വാഹനങ്ങളുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24-ന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.

അതിനിടെ, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്ു. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നത് കുറ്റകരമാണ്. സ്ഥാനാര്‍ത്ഥികളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. പരാതികള്‍ അറിയിക്കാന്‍ സി-വിജില്‍ ആപ്പും സിവില് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമും സജ്ജമാണ്. ഏപ്രില്‍ 9-ന് വോട്ടെടുപ്പും മെയ് 4-ന് ഫലപ്രഖ്യാപനവും നടക്കും.