തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ടുതവണ വീതം സംസ്ഥാനത്ത് പ്രചാരണത്തിനെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ മൂന്ന് തവണയാകും കേരളത്തിലെത്തുക. ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.

വികസിത കേരളമാകും ബിജെപിയുടെ മുദ്രാവാക്യം. ഇതിനൊപ്പം മോദി വികാരവും ചര്‍ച്ചയാക്കും. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങുകള്‍ വന്‍ ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എത്തും.

തിരുവനന്തപുരം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും.

കാസര്‍കോട്: ഡല്‍ഹി മുഖ്യമന്ത്രിയാകും പത്രികാ സമര്‍പ്പണത്തിന് എത്തുക.

കണ്ണൂര്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് എത്തും.

കൊല്ലം, കാഞ്ഞിരപ്പള്ളി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുക്കും.


രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള മൂന്നാം പട്ടിക ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ദേശീയ നേതാക്കളുടെ സാന്നിധ്യം വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.