കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ പോരാട്ടത്തില്‍ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച വിശ്വാസവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. പാലാ ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോസ് കെ. മാണി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

പാലായില്‍ ബിജെപി ശക്തമായ സാന്നിധ്യമാകുമെന്ന വാദങ്ങളെ ജോസ് കെ. മാണി തള്ളി. മണ്ഡലത്തില്‍ ത്രികോണ പോരാട്ടമില്ലെന്നും മത്സരം നേരിട്ട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വികസനത്തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. തനിക്ക് അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നും ജനകീയ പ്രതികരണങ്ങള്‍ വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുന്നണി മാറ്റത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് ജോസ് കെ. മാണി പഴുതടച്ച മറുപടി നല്‍കി. 'യുഡിഎഫില്‍ നിന്ന് ഞങ്ങളെ പുറത്താക്കിയതാണ്. അതുകൊണ്ട് തന്നെ അങ്ങോട്ടൊരു തിരിച്ചുപോക്കിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടുപോലുമില്ല,' അദ്ദേഹം പറഞ്ഞു. യുഡിഎഫിനൊപ്പം നിന്ന കാലത്തേക്കാള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് ചെയ്യാന്‍ സാധിച്ചു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളിലും കാര്‍ഷിക മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വികസനത്തുടര്‍ച്ചയ്ക്ക് ആവേശം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ജോസ് കെ. മാണിയുടെ പക്ഷം. പാലായിലെ ജനങ്ങള്‍ വികസനത്തിന്റെ പക്ഷത്താണെന്നും വോട്ടെണ്ണിക്കഴിയുമ്പോള്‍ പാലാ വീണ്ടും കേരള കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.