തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന സിനിമാ ഡയലോഗ് പരാമര്‍ശത്തിന്, 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ പിന്തുണച്ച് നടി മാലാ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും സംവാദം കൊഴുക്കുകയാണ്.

നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്റെ റോഡ് ഷോയ്ക്കിടെയാണ് രേവന്ത് റെഡ്ഡി വിവാദ പരാമര്‍ശം നടത്തിയത്. പിണറായി വിജയന്റെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞുവെന്നും കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും പറഞ്ഞ അദ്ദേഹം, മോഹന്‍ലാല്‍ ചിത്രത്തിലെ പ്രശസ്തമായ 'നീ പോ മോനേ ദിനേശാ' എന്ന ഡയലോഗ് അനുകരിച്ച് 'നീ പോ മോനേ വിജയാ' എന്ന് പരിഹസിക്കുകയായിരുന്നു. ഈ പ്രയോഗം തന്റെ ഔദ്യോഗിക കത്തിലും അദ്ദേഹം ആവര്‍ത്തിച്ചു.

രേവന്ത് റെഡ്ഡിയുടെ വെല്ലുവിളിക്ക് നാല് പേജുള്ള കത്തിലൂടെയാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. വികസന മാതൃക: ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി കത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് ക്ഷണം: തെലങ്കാനയിലെ വികസനം ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ച രേവന്തിന്, ജനക്ഷേമ മാതൃകകള്‍ പഠിക്കാന്‍ കേരളത്തിലേക്ക് വരാമെന്ന മറുപടിയാണ് പിണറായി നല്‍കിയത്. 'നവകേരള സൃഷ്ടിയിലൂടെ മാതൃക കാട്ടി മുന്നോട്ടുതന്നെ പോകും' എന്ന മലയാളം വരികളോടെയാണ് കത്ത് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടി കേരളത്തിന്റെ മാനം കാക്കുന്നതാണെന്ന് നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. 'തെലങ്കാന മുഖ്യമന്ത്രിക്ക് ഇത് തന്നെയാണ് മറുപടി' എന്നായിരുന്നു അവരുടെ പ്രതികരണം.