കൊച്ചി: ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിംഗ് ഓഫീസര്‍മാര്‍ താല്‍ക്കാലികമായി മാറ്റിവെച്ചു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയെതുടര്‍ന്നാണ് നടപടി.

പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററാണ് വി ഡി സതീശന്റെ പത്രികയ്‌ക്കെതിരെ പരാതി നല്‍കിയത്. പ്രധാനമായും കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഔദ്യോഗിക വാഹനത്തിന്റെ പേരില്‍ ലഭിച്ച ട്രാഫിക് പെനാല്‍റ്റി തുക അടച്ചുതീര്‍ത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയില്‍ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആനുകൂല്യങ്ങളുടെ കൃത്യമായ തുകയും രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താല്‍ക്കാലികമായി മാറ്റിവെച്ചു.

പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തിയില്ലെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി.