ബ്രാസവില്ല: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു പള്ളിയിലും വീടുകളിലും ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഒരു ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. രാത്രി ആരാധനയില്‍ പങ്കെടുക്കുകയായിരുന്ന ഇരുപതോളം പേരെ അലൈഡ് ഡെമോക്രാറ്റിക്ക് ഫോഴ്സസിന്റെ അംഗങ്ങള്‍ വെടിവെച്ചു കൊന്നത്. സമീപത്തുള്ള വിവിധ കടകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തീ വെയ്ക്കുകയും നിരവധി വീടുകള്‍ നിലംപരിശാക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിക്കിരയാക്കിയ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍

നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. യൂക്കറിസ്റ്റിക് ക്രൂസേഡ് പ്രസ്ഥാനത്തിലെ 31 അംഗങ്ങള്‍ മരിച്ചിട്ടുണ്ട് എന്നും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭീകരര്‍ തട്ടിക്കൊണ്ട് പോയ ചില യുവാക്കളെ കുറിച്ച്് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

നഗരത്തിലെ മറ്റിടങ്ങളില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായും പുരോഹിതര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭ സ്പോണ്‍സര്‍ ചെയ്ത വെബ്‌സൈറ്റായ റേഡിയോ ഒകാപിയുടെ കണക്കനുസരിച്ച് 43 പേര്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേ സമയം ഒരു സൈനിക വക്താവ് പറഞ്ഞത് 10 മരണങ്ങള്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ്. കോംഗോയിലെ ധാതു സമ്പന്നമായ ഇറ്റൂരി പ്രവിശ്യയിലുള്ള കൊമാണ്ടയില്‍ വളരെ വര്‍ഷങ്ങളായി നിരവധി സായുധ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുകയാണ്.

1990കളില്‍ അയല്‍രാജ്യമായ ഉഗാണ്ടയിലാണ് എ.ഡി.എഫ് ഭീകരര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ അവര്‍ സര്‍ക്കാര്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്നാണ് ഈ സംഘം അതിര്‍ത്തി കടന്ന് കോംഗോയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ എ.ഡി.എഫ് ഭീകരര്‍ എല്ലാ മതങ്ങളിലെയും ആളുകളെ കൊലപ്പെടുത്തുകയാണ്. അതേസമയം ഉഗാണ്ടയില്‍ ഇപ്പോഴും സമാനമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഐ.എസിന്റെ മധ്യ ആഫ്രിക്കന്‍ പ്രവിശ്യയിലും ഇവര്‍ സജീവമാണ്.

കിഴക്കന്‍ മൊസാംബിക്കിലും ഒരു സംഘം പ്രവര്‍ത്തിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ആഫ്രിക്കയിലെ അനുബന്ധ സംഘടനകളാണ് നടത്തുന്നത്. 2021 ല്‍ ഇവരെ അമര്‍ച്ച ചെയ്യുന്നതിനായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഉഗാണ്ടന്‍ സൈനികരെ രാജ്യത്തേക്ക് അനുവദിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് കാര്യമായിട്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതേ വര്‍ഷം കോംഗോയില്‍ എ.ഡി.എഫ് അംഗങ്ങള്‍ 22 പേരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ 13 പേരെ ശിരഛേദം നടത്തുകയായിരുന്നു. ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ പല ഗ്രാമീണരേയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ കാണാതായവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.

43 dead