ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ നയതന്ത്രബന്ധം ഊര്‍ജിതമാക്കിതിന് പിന്നാലെ പാക്കിസ്ഥാനും അതേപാതയില്‍ ഇന്ത്യയെ കോപ്പിയടിക്കാനുള്ള ശ്രമത്തില്‍. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കും.

അഫ്ഗാനിസഥാന്‍ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ നയതന്ത്ര നീക്കം. അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്ന കാര്യത്തില്‍ നിലനിന്ന തടസ്സം നീക്കുകയായിരുന്നു ആദ്യനടപടി. അഫ്ഗാന്‍ പൗരന്മാരുടെ മെഡിക്കല്‍, സ്റ്റുഡന്റ്, ബിസിനസ് വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനൊപ്പം അഫ്ഗാനിലെ യു.എന്‍ പ്രതിനിധികള്‍ക്കും വിസ അനുവദിക്കും. കൂടാതെ ഓപ്പറേഷന്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാന്‍ വിദേശകാര്യമന്ത്രി തന്നെ വിളിച്ചുവെന്നും സംഭവത്തെ അപലപിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാണ്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ ഭരണകൂടം അഭയം നല്‍കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാരെ പാകിസ്താന്‍ നാടുകടത്തിയാണ് മറ്റൊരു പ്രശ്നം. ഇതിനിടയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പാകിസ്താന്റെ നീക്കം. ചൈനയുടെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

2021-ല്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യ കാബൂളിലെ എംബസി അടച്ചിരുന്നു. ഇതിനൊപ്പം വിസ നടപടികളും നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടികളെടുത്തത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. 2022-ല്‍ ചെറിയ ഉദ്യോഗസ്ഥ സംഘത്തെ എംബസിയിലേക്ക് ഇന്ത്യ നിയോഗിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കൂടുതല്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപെക്) അഫ്ഗാനിസ്താനിലേയ്ക്ക് നീട്ടാന്‍ അടുത്തകാലത്ത് തീരുമാനമായിരുന്നു. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന സംരംഭമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബി.ആര്‍.ഐ.) പ്രധാന പദ്ധതികളിലൊന്നായ ഈ ഇടനാഴി അഫ്ഗാനിലേയ്ക്ക് നീട്ടാന്‍ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ കരാറിലെത്തിരുന്നു.

പാക് വിദേശകാര്യമന്ത്രി ഇഷാക് ദര്‍, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, അഫ്ഗാനിസ്താന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി എന്നിവര്‍ മേയ് 21-ന് ബെയ്ജിങ്ങില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരം പ്രാദേശിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ചൈന-പാക്- അഫ്ഗാന്‍ ത്രികക്ഷി കരാര്‍ ലക്ഷ്യമിടുന്നത്.

പാക്കിസ്ഥാനില്‍ നിര്‍മാണത്തിലിരിക്കുന്ന ചൈനീസ് അടിസ്ഥാന വികസന പദ്ധതിയാണ് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപെക്). മലേഷ്യയ്ക്കും ഇന്‍ഡോനീഷ്യയ്ക്കും ഇടയിലുള്ള മലാക്ക കടലിടുക്കും തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലും ഒഴിവാക്കി, മധ്യപൂര്‍വദേശത്തു നിന്നുള്ള ചൈനയുടെ എണ്ണയുള്‍പ്പെടെയുള്ള ചരക്കുനീക്കത്തിന്റെ സമയവും ചെലവും കുറയ്ക്കുക എന്നതാണ് ഈ സമുദ്ര-കര അധിഷ്ഠിത ഇടനാഴി വഴി ലക്ഷ്യമിടുന്നത്. പരമ്പരാഗത കപ്പല്‍പാതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിട്ടാല്‍ ചൈനയുടെ ഊര്‍ജ്ജ ആശ്രയത്വ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാം.

അറേബ്യന്‍ കടലിലെ ഗ്വാദറില്‍ ഒരു ആഴക്കടല്‍ തുറമുഖം വികസിപ്പിക്കുകയും ഈ തുറമുഖത്ത് നിന്ന് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയിലേക്ക് റോഡ്, റെയില്‍ ശൃംഖല സ്ഥാപിക്കുകയുമാണ് പദ്ധതി. ഇത് യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ചൈനയുടെ വ്യാപാരം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത്, പാകിസ്താന്റെ കാര്യത്തില്‍ വൈദ്യുതിക്ഷാമം പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഗതാഗത ശൃംഖലകള്‍ നവീകരിക്കുക, സമ്പദ് വ്യവസ്ഥയെ കാര്‍ഷികാധിഷ്ഠിത ഘടനയില്‍ നിന്ന് വ്യാവസായികാധിഷ്ഠിതമാക്കി മാറ്റുക എന്നിവയെല്ലാമാണ് പദ്ധതികൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്.

യൂറോപ്യന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി, വ്യാപാര, സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി 2013-ല്‍ ചൈന പ്രഖ്യാപിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പദ്ധതിയുടെ ഭാഗമാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും. 2015 ഏപ്രില്‍ 20-ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും 46 ബില്യണ്‍ ഡോളറിന്റ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. തുടക്കത്തില്‍ 46 ബില്യണ്‍ യു.എസ്. ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 62 ബില്യണ്‍ യു.എസ്. ഡോളറായി വര്‍ദ്ധിച്ചു. ഈ പദ്ധതിയുടെ ഭാഗമാകാന്‍ അഫ്ഗാനിസ്ഥാനും തീരുമാനിച്ചതോടെയാണ് പാക്കിസ്ഥാനുമായുള്ള മഞ്ഞുരുകലും ഉണ്ടാകുന്നത്.