വെസ്റ്റ് ബാങ്ക്: അല്‍ജസീറയുടെ വെസ്റ്റ് ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സേനയുടെ റെയ്ഡ്. ക്യാമറുകളും എടുത്ത് സ്ഥലം വിടാന്‍ ആവശ്യപ്പെട്ട സേന 45 ദിവസത്തേക്ക് ഓഫീസ് അടച്ചിടാനും ഉത്തരവിട്ടു.

' ആയുധകാരികളായ മുഖം മൂടി ധരിച്ച ഇസ്രയേലി സൈനികര്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍, റമള്ളയിലെ ഓഫീസ് റെയ്ഡ് ചെയ്ത് ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമാരിക്ക് അടച്ചിടല്‍ ഉത്തരവ് നല്‍കി. കാരണമൊന്നും വ്യക്തമാക്കിയില്ല', അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

45 ദിവസത്തേക്ക് ഓഫീസ് അടച്ചിടാന്‍ കോടതി ഉത്തരവുണ്ടെന്ന് ഒരു ഇസ്രയേലി സൈനികന്‍ വാലിദ് അല്‍ ഒമാരിയെ അറിയിച്ചു. ഈ സംഭാഷണം ചാനല്‍ തല്‍സമയം സംപ്രേഷണം ചെയ്തു.

എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസ് വിടൂ, സൈനികന്‍ അറബിയില്‍ പറഞ്ഞു. രാജ്യത്തിന് അകത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അല്‍ജസീറയെ നിരോധിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു നിരോധനം.

നിരോധനത്തെ അല്‍ജസീറ അപലപിച്ചിരുന്നു. മനുഷ്യാവകാശലംഘനവും, വിവരമറിയാനുളള അവകാശത്തെ ഹനിക്കുന്നതുമായ ക്രിമിനല്‍ പ്രവൃത്തിയെന്നാണ് ചാനല്‍ കുറ്റപ്പെടുത്തിയത്. ഗസയിലെ തങ്ങളുടെ നടപടികള്‍ മറച്ചുവയ്ക്കാനാണ് മാധ്യമസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനമാണെന്നും അല്‍ജസീറ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ജസീറ മാധ്യമ പ്രവര്‍ത്തകനെ വകവരുത്തി

ഗസ്സയില്‍ നടന്ന വ്യോമാക്രമണത്തില്‍, ഇസ്മയില്‍ അല്‍ ഗൗല്‍ എന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനെ വകവരുത്തിയതായി കഴിഞ്ഞ മാസം ഇസ്രയേല്‍ വെളിപ്പെടുത്തിരിയിരുന്നു. ഇയാള്‍ ഹമാസ് പ്രവര്‍ത്തകനാണെന്നാണ് ഇസ്രയേല്‍ ആരോപിച്ചത്. എന്നാല്‍, ചാനല്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ മന: പൂര്‍വ്വം വകവരുത്തുന്നതിനെ ന്യായീകരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അല്‍ജസീറ ആരോപിച്ചിരുന്നു. ഖത്തര്‍ കേന്ദ്രമായുള്ള ചാനലാണ് അല്‍ജസീറ.