റിയോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ മയക്കുമരുന്ന് മാഫിയക്ക് നേരേ പോലീസ് നടത്തിയ റെയ്ഡില്‍ 64 പേര്‍ കൊല്ലപ്പെട്ടു. 2,500 ഓളം ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരാണ് യുദ്ധസമാനമായ റെയ്ഡില്‍ പങ്കെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 32 ബാലിസ്റ്റിക് പ്രതിരോധശേഷിയുള്ള വാഹനങ്ങള്‍, രണ്ട് ഹെലികോപ്റ്ററുകള്‍, 12 ബുള്‍േഡോസറുകള്‍, ഡ്രോണുകള്‍ എന്നിവയുമായിട്ടാണ് ഉദ്യോഗസ്ഥര്‍ റിയോയുടെ വടക്കന്‍ മേഖലയിലെ രണ്ട് സ്ഥലങ്ങളിലേക്ക് ഇരച്ചെത്തിയത്.

റിയോഗലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഉണ്ടായ തീപിടുത്തത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃശ്യങ്ങളില്‍ കാണാം. അതേ സമയം അധോലോക സംഘങ്ങള്‍ സ്വന്തം ഡ്രോണുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. കോമാണ്ടോ വെര്‍മല്‍ഹോ എന്ന സംഘത്തിന്റെ മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത് തടയുന്നതിനാണ് പോലീസ് നടപടി എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനായിട്ടാണ് സംസ്ഥാന ഗവര്‍ണര്‍ ക്ലോഡിയോ കാസ്ട്രോ വിശേഷിപ്പിച്ചത്. അറുപത് ഗുണ്ടാ സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരാണ്. ഗുണ്ടാ സംഘം ഡ്രോണുകള്‍ വിക്ഷേപിക്കുന്ന വീഡിയോകളും ഗവര്‍ണര്‍ പുറത്തു വിട്ടു. ഈ ഡ്രോണുകള്‍ക്ക് പകരം ബോംബ് കൊണ്ടാണ് തങ്ങള്‍ മറുപടി നല്‍കിയതെന്നും ക്ലോഡിയോ വിശദീകരിച്ചു.

പോലീസ് പിടികൂടിയ അധോലോക സംഘാംഗങ്ങളായ യുവാക്കളുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 81 ഓളം പേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള ജനങ്ങള്‍ പരിഭ്രാന്തി.ിലാണ്. ഇവിടെയുള്ള ഇടുങ്ങിയ തെരുവുകളില്‍ പോലീസ് പ്രവേശിക്കുന്നത് തടയാന്‍ മയക്കുമരുന്ന് കടത്തുകാര്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പോലീസ് ഡിസ്ട്രോയര്‍ വാഹനങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ പോലീസ് നടപടിക്ക് എതിരെയും ഇപ്പോള്‍ വിമര്‍ശനം ഉയരുകയാണ്.

ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രമുഖരും വിലയിരുത്തുന്നത്. നാല് വര്‍ഷം മുമ്പ് നടന്ന ഇത്തരം ഒരു റെയ്ഡില്‍ 28 പേര്‍ മരിച്ചിരുന്നു. ഏറ്റുമുട്ടലുകള്‍ നടക്കുന്ന വേളയില്‍ ഗതാഗതം സ്തംഭിച്ചത് കാരണം നിരവധി പേര്‍ വഴിയില്‍ കുടുങ്ങിയിരുന്നു.