സിഡ്‌നി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേക്കാള്‍ വലിയ ഭീഷണിയായി ഓസ്‌ട്രേലിയക്കാര്‍ കാണുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ. ഇക്കാര്യത്തില്‍ നടത്തിയ ഒരു പോളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നത്. ട്രംപിന്റെ താരിഫുകളാണ് ഓസ്ട്രേലിയക്കാരെ ഇത്രയും എതിരാക്കി മാറ്റിയത് എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ നടത്തിയ പോളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്നേറ്റത്തേക്കാള്‍ യു.എസ് പ്രസിഡന്റിന്റെ പ്രവചനാതീതമായ നികുതി നിര്‍ദ്ദേശങ്ങളാണ് ഭീഷണിയായി മാറിയതെന്നാണ് വോട്ടര്‍മാര്‍ വിലയിരുത്തുന്നത്. 1283 ഓസ്‌ട്രേലിയക്കാരോട് ഈ രണ്ടിനും മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, 42 ശതമാനം വോട്ടര്‍മാര്‍ യു.എസ് താരിഫുകള്‍ കൂടുതല്‍ ആശങ്കാജനകമാണെന്ന് പറഞ്ഞു.

അതേസമയം ഇന്തോ-പസഫിക് മേഖലയില്‍ ബീജിംഗിന്റെ സൈനിക വിന്യാസമാണ് ഏറ്റവും സമ്മര്‍ദ്ദകരമായ സാഹചര്യമെന്ന് 37 ശതമാനം പേര്‍ മാത്രം പറഞ്ഞു. ദി ഓസ്‌ട്രേലിയന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച വോട്ടെടുപ്പില്‍ 21 ശതമാനം പേര്‍ മാത്രമാണ് നിഷ്പക്ഷത പാലിച്ചതെന്ന് കണ്ടെത്തിയത്. ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍സും ട്രംപിന്റെ താരിഫുകളെ ഏറ്റവും വലിയ ഭീഷണിയായിട്ടാണ് കരുതുന്നത്. ട്രംപിന്റെ താരിഫുകള്‍ ലേബര്‍ പാര്‍ട്ടി വോട്ടര്‍മാരില്‍ 55 ശതമാനത്തെയും ഗ്രീന്‍ പാര്‍ട്ടി വോട്ടര്‍മാരില്‍ 60 ശതമാനത്തെയും ഉത്തേജിപ്പിച്ചു.

എന്നാല്‍ കോയലിഷന്‍ പാര്‍ട്ടി വോട്ടര്‍മാരില്‍ 29 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായി, ആന്റണി അല്‍ബനീസിന്റെ പ്രകടനത്തില്‍ കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ സംതൃപ്തരാണെന്നും പോള്‍ വെളിപ്പെടുത്തി. ജീവിതച്ചെലവ് വര്‍ദ്ധിച്ചത്

ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ജനപ്രീതി ഇടിഞ്ഞതിന് ശേഷം ഇപ്പോഴാണ് അല്‍ബാനീസ് വീണ്ടും ജനകായനാകുന്നത്.

അല്‍ബനീസിന് ഇപ്പോള്‍ പ്ലസ്-ത്രീ എന്ന മൊത്തം അംഗീകാര റേറ്റിംഗ് ഉണ്ട്. 49 ശതമാനം വോട്ടര്‍മാര്‍ ലേബര്‍ നേതാവിന്റെ പ്രകടനത്തില്‍ സംതൃപ്തരും 46 ശതമാനം പേര്‍ അതൃപ്തരുമാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സര്‍വേയില്‍ ലേബറിന് 36 ശതമാനം വോട്ട് ലഭിച്ചു, സഖ്യത്തിന് 29 ശതമാനവും ലഭിച്ചു.