വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള നിര്‍ണായക തീരുമാനം പ്രസിഡന്റ് ജോ ബൈഡന്‍ എടുത്തത് ഒരു മിനിറ്റിലാണ്. മത്സരത്തില്‍ തുടരനാണ് ലക്ഷ്യം വെച്ചതെങ്കിലും അടപ്പുക്കാരില്‍ നിന്നു പോലും ഉപദേശം എത്തിയതോടെ ബൈഡന്‍ മനസ്സു മാറ്റുകയായിരുന്നു. നിര്‍ണായക തീരുമാനം പ്രസിഡന്റ് ജോ ബൈഡന്‍ എടുത്തത് ഒരു മിനിറ്റിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തില്‍ തുടരാന്‍ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ഡെമോക്രാറ്റുകളില്‍ ചിലരും അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുന്നതിന് ശേഷം ശനിയാഴ്ച വരെയുള്ള അദ്ദേഹത്തിന്റെ പ്രചാരണ ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നു.

ഡെലാവെയറിന്റെ കിഴക്കന്‍ തീരത്തുള്ള ബീച്ച് ഹൗസില്‍ അദ്ദേഹം കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം മനസ്സു മാറ്റിയത്. തന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായ സ്റ്റീവ് റിച്ചെറ്റി, മുഖ്യ തന്ത്രജ്ഞനായ മൈക്ക് ഡോണിലോണ്‍, ബൈഡന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആനി ടോമാസിനി, പ്രഥമ വനിത ജില്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്റണി ബെര്‍ണല്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു ചെറിയ സംഘവുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

ഞായറാഴ്ച രാവിലെ താന്‍ മത്സരത്തില്‍നിന്ന് പിന്മാറുകയാണെന്ന് ബൈഡന്‍ അന്തിമ തീരുമാനമെടുത്തു. ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റ്‌സ്, അദ്ദേഹത്തിന്റെ പ്രചാരണ ചെയര്‍ ജെന്‍ ഒമാലി ഡിലണ്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ വെവ്വേറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ബൈഡന്‍ പറഞ്ഞതായും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ബാധിച്ചതും ബൈഡന് വെല്ലുവിളിയായി മാറി.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്നു ബൈഡന്‍ പിന്മാറണമെന്നു പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ട്രംപിന് മുന്നില്‍ ബൈഡന് പിടിച്ചുനില്‍ക്കാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കും.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ കമലാ ഹാരീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരീസ് മാറാനും സാധ്യതയുണ്ട്. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്മാറുകയാണെന്നും പ്രസിഡന്റ്ജോ ബൈഡന്‍. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡന്റെ സ്ഥാര്‍ഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എന്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി ഞാന്‍ മാറി നില്‍ക്കേണ്ടത് എന്റെ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ബൈഡന്‍ കുറിപ്പില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. പിന്മാറാന്‍ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പില്‍ മുന്നോട്ട് തന്നെയെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു, പക്ഷേ പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം കൂടി. ഇതോടെ മാറ്റം വരുത്തുകയും ചെയ്തു നിലപാടിന്.

നാറ്റോ സമ്മേളനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയായ ട്രംപുമായുള്ള സംവാദത്തില്‍ തിരിച്ചടിയേറ്റതുമുതല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ബൈഡന് വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കും. കമല ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്.