യുവാന്‍ഡേ: കാമറൂണില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധയേമാക്കിയത്് അവിടുത്തെ രാഷ്ട്രത്തലവന്റെ പ്രായമാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ പോള്‍ ബിയ വീണ്ടും മല്‍സരത്തിന് ഇറങ്ങിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് 92 വയസാണ് പ്രായം. എട്ടാം തവണയും പ്രസിഡന്റാകാന്‍ തന്നെയാണ് പോള്‍ ബിയ കളത്തില്‍ ഇറങ്ങിയത്. അദ്ദേഹം തന്നെ വീണ്ടും പ്രസിഡന്റാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ബിയയ്‌ക്കെതിരെ 11 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. പ്രായാധിക്യവും മോശമായ ആരോഗ്യസ്ഥിതിയും കാരണം വിരമിക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി മികച്ച ആരോഗ്യവാനാണ് എന്നും അദ്ദേഹം ആരംഭിച്ച കാര്യങ്ങള്‍ തുടരാന്‍ പ്രാപ്തനാണ് എന്നുമാണ് തൊഴില്‍ മന്ത്രിയും ഭരണകക്ഷിയുടെ സെക്രട്ടറി ജനറലുമായ ഗ്രെഗോയര്‍ ഒവോണ അഭിപ്രായപ്പെട്ടത്. 1982 മുതല്‍ ബിയ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് സ്ഥാനം നിലനിര്‍ത്തുന്നത്.

രാഷ്ട്രീയ അനിശ്ചിതത്വം, ജീവിതച്ചെലവ് വല്ലാതെ കൂടിയത്, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനായ ഇലക്ഷന്‍ കാമറൂണ്‍ ഭരണകക്ഷിക്ക് കീഴ്പ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഏറ്റവും പ്രമുഖനായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മൗറീസ് കാംറ്റോയുടെ സ്ഥാനാര്‍ത്ഥിത്വം കോടതികള്‍ തടഞ്ഞിരുന്നു. 1982 ല്‍ ബിയയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ബെല്ലോ ബൗബ മൈഗാരിയും മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

ബിയയുടെ ദീര്‍ഘകാല ഭരണത്തിന് ഒരു പ്രധാന വെല്ലുവിളി ഉയര്‍ത്താന്‍ ആവശ്യമായ ഏകോപനം അവരുടെ വ്യക്തിഗത പ്രചാരണങ്ങളില്‍ ഇല്ലായിരുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാമറൂണില്‍ വര്‍ഷങ്ങളായി പോളിംഗ് ശതമാനം വലിയ തോതിലാണ് കുറഞ്ഞു വരുന്നത്. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന മേഖലകളില്‍ സ്ഥിരമായി ഉണ്ടാക്കുന്ന കലാപങ്ങള്‍ നിരവധി പേരുടെ ജീവനെടുത്തിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും യുവാക്കളുടെ തൊഴിലില്ലായ്മ തടയുമെന്നും റോഡ് അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നും ബിയ വാഗ്ദാനം ചെയ്തിരുന്നു.

മറ്റൊരു പ്രധാന പ്രശ്നം ബിയയുടെ മകളായ ബ്രെന്‍ഡ അച്ഛനെതിരെ രംഗത്ത് വന്നതാണ്. പിതാവ് ജനങ്ങളെ ഏറെ കഷ്ടപ്പെടുത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യരുതെന്നും അവര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ക്രമക്കേട് നടക്കുന്നതായിട്ടാണ് ജനങ്ങളും കുറ്റപ്പെടുത്തുന്നത്.