വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. യു.എസ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്നാണ് രേഖകള്‍ ചോര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചോര്‍ന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും സി.എന്‍.എന്‍ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 15,16 തീയതികളില്‍ തയാറാക്കിയ രേഖകളാണ് ചോര്‍ന്നത്. വെള്ളിയാഴ്ച മുതല്‍ ഈ രേഖകള്‍ ടെലിഗ്രാമിലൂടെ ചോര്‍ന്നിരുന്നു. മിഡില്‍ ഈസ് സ്‌പെക്ട്‌ടേറ്റര്‍ എന്ന അക്കൗണ്ടിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോര്‍ന്നത്. യു.എസിന് പുറമേ സഖ്യകക്ഷികളായ ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ രേഖകളെ കുറിച്ച് വിവരമുള്ളുവെന്നാണ് സൂചന.

ഇറാനെ ആക്രമിക്കുന്നതിന്റെ ഭാഗമായി യുദ്ധോപകരണങ്ങള്‍ നീക്കുന്നത് സംബന്ധിച്ചാണ് രേഖകളില്‍ ഒന്ന്. രണ്ടാമത്തെ രേഖകളില്‍ ആക്രമണം നടത്തുന്നതിനായി ഇസ്രായേല്‍ എയര്‍ഫോഴ്‌സ് നടത്തുന്ന തയാറെടുപ്പുകളെ കുറിച്ചാണ്. അതേസമയം, ഇക്കാര്യത്തില്‍ പെന്റഗണ്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം എഫ്.ബി.ഐയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതിനിടെയുണ്ടായ രേഖകളുടെ ചോര്‍ച്ച വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

നേരത്തെ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ലക്ഷ്യസ്ഥാനം അടക്കം ഇസ്രയേല്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമിക്കാന്‍ ഉന്നമിടുന്ന സ്ഥലങ്ങളുടെ പട്ടിക സൈന്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗല്ലന്റിനും കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കൈകൊണ്ടതായും റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ആക്രമിക്കാന്‍ പദ്ധതിയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചതായി ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടില്ലെന്ന് നെതന്യാഹു ബൈഡന് ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇസ്രയേല്‍ ആക്രമണമുണ്ടായാല്‍ നിര്‍ണായകമായ തിരിച്ചടിക്ക് ഇറാന്‍ തയ്യാറെന്ന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാന്‍ ഇറാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തും. എന്നാല്‍ ഏത് തരം സാഹസികതയ്ക്ക് നേരെയും നിര്‍ണ്ണായകവും കരയിപ്പിക്കുന്നതുമായ പ്രതികരണം നടത്താനും ഇറാന്‍ തയ്യാറാണെന്നാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്.

ഇറാന്റെ സഖ്യകക്ഷികളായ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെയും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയെയും വധിച്ചതിന് തിരിച്ചടിയായാണ് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തിയത്. 200 ഓളം മിസൈലുകള്‍ ഉള്‍കൊള്ളുന്ന ആക്രമണമാണ് അന്ന് ഇറാന്‍ നടത്തിയത്. 300 കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ സാധിക്കുന്ന ഷഹാബ് 1 മുതല്‍ 2000 കിലോ മീറ്റര്‍ വരെ ശേഷിയുള്ള ഷഹാബ് 3 വരെയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്റെ കയ്യിലുണ്ട്.

ഇവയില്‍ ഭൂരിഭാഗം മിസൈലുകളെയും വ്യോമപ്രതിരോധ സം

ഇറാന്‍, ഇസ്രായേല്‍, യുദ്ധനീക്കം, രഹസ്യാന്വേഷണ വിഭാഗം, യു.എസ്‌

വിധാനം തകര്‍ത്തിരുന്നു എന്നാണ് ഇസ്രയേലിന്റെ അവകാശ വാദം. എന്നാല്‍ സ്‌കൂള്‍ കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ആര്‍മി ക്യാംപുകളും മൊസാദ് ആസ്ഥാനവും അടക്കമുള്ളവ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ആക്രമണം.