സ്റ്റോക്ക്‌ഹോം: ഗാസയിലേക്ക് വിലക്ക് ലംഘിച്ച് അവശ്യ വസ്തുക്കളുമായി കടക്കാന്‍ ശ്രമിച്ചതിന് ഇസ്രയേല്‍ പിടികൂടി നാടു കടത്തി ഫ്രീഡം ഫ്ളോട്ടില നേതാവ് ഗ്രെറ്റ തന്‍ബര്‍ഗ് സ്വന്തം നാടായ സ്വീഡനില്‍ തിരിച്ചെത്തി. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും ഇസ്രയേല്‍ നാട് കടത്തിയിട്ടുണ്ട്. അതേസമയം നാട് കടത്തുന്നതുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാന്‍ വിസമമ്മതിച്ച എട്ടു പേരെ ഇനിയും വിട്ടയിച്ചിട്ടില്ല.

ഗ്രെറ്റയെ ഇസ്രയേല്‍ ഫ്രാന്‍സിലേക്കാണ് നാടു കടത്തിയത്. അവിടെ നിന്നാണ് അവര്‍ സ്വീഡനിലേക്ക് പോയത്. എന്നാല്‍ താന്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല എന്നാണ് ഗ്രെറ്റ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ചെറു കപ്പല്‍ നടുക്കടലില്‍ വെച്ചാണ് ഇസ്രയേല്‍ അധികൃതര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് സംഘാംഗങ്ങളെ ഇസ്രയേലിലേക്ക് കൊണ്ട് പോകുകയായിരുന്നു. പിന്നീടാണ ്ഇവരെ നാടുകടത്താന്‍ പോകുന്ന കാര്യം അധികൃതര്‍ അറിയിച്ചത്.

ഇതിനായി ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ മുന്നോട്ട് വെച്ചിരുന്നു. ഇതനുസരിച്ച് നാടു കടത്തുന്നു എന്ന ഉത്തരവില്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കും എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. ഗ്രെറ്റ ആദ്യം തന്നെ ഇതെല്ലാം അംഗീകരിച്ച് ഒപ്പ് വെയ്ക്കുക ആയിരുന്നു. ഇസ്രയേല്‍ സൈന്യം പിടികൂടിയപ്പോള്‍ ഭയം തോന്നിയിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗാസയില്‍ നടക്കുന്ന നരഹത്യക്കെതിരെ ജനങ്ങള്‍ നിശബ്ദത പാലിക്കുന്നതാണ് തന്നെ ഭയപ്പെടുത്തുന്നത് എന്നാണ് ഗ്രെറ്റ മറുപടി നല്‍കിയത്.

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുക ആണെന്നും അവര്‍ ആരോപിച്ചു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലഘട്ടത്തില്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ഗ്രെറ്റ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇസ്രയേലില്‍ ഇവരെ പിടികൂടിയ സുരക്ഷാ സൈനികര്‍ ഹമാസ് ഭീകരര്‍ 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇവരെ കാണിക്കാന്‍ ശ്രമിച്ചു എങ്കിലും ഇത് കാണാന്‍ ഗ്രെറ്റയും സംഘവും വിസമ്മതിക്കുകയായിരുന്നു.

അതേ സമയം സ്വന്തം രാജ്യത്ത് പോലും ഗ്രെറ്റക്ക് എതിരെ വിമര്‍ശനവുമായി പലരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമായും പലരും ഉന്നം വെയ്ക്കുന്നത് ഗ്രെറ്റയുടെ ഇളയ സഹോദരിയായ പോപ്പ് ഗായികയെ ആണ്. ബിയ എര്‍മാണ്‍ എന്ന ഗ്രെറ്റയുടെ സഹോദരി വളരം ഗ്ലാമറസായി വസ്ത്രം ധരിച്ച് ആടിപ്പാടുന്നതിന്റെ ദൃശ്യങ്ങള്‍ പലരും പുറത്തു വിടുകയാണ്.

എന്നാല്‍ ഇവര്‍ പേര് മാറ്റിയാണ് ജീവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവരുടെ യഥാര്‍ത്ഥ പേര് ബീറ്റ് തുന്‍ബര്‍ഗ് എന്നായിരുന്നു. സഹോദരി സാമൂഹ്യ രംഗത്ത് പ്രശസ്തയായതിനെ തുടര്‍ന്നാണ് അനിയത്തി പേര് മാറ്റിയതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ സ്വീഡിഷ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ സ്വാന്റേ തുന്‍ബെര്‍ഗിന്റെ മക്കളാണ് ഇവര്‍.