ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസില്‍ എത്തുന്ന അതിഥികളെ പരിഹസിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരം പരിപാടിയാണ്. നിരവധി രാഷ്ട്രനേതാക്കള്‍ ട്രംപിന്റെ ഈ മോശം സ്വഭാവത്തിന് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ചര്‍ച്ചക്കിടെ തന്റെ രൂക്ഷവിമര്‍ശകനായ നയതന്ത്ര ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിക്കുകയാണ് ട്രംപ് ചെയ്തത്.

ഓസ്‌ട്രേലിയന്‍ അംബാസഡറും മുന്‍ മന്ത്രിയുമായ കെവിന്‍ റാഡിനെതിരെയായിരുന്നു ഇക്കുറി ട്രംപിന്റെ ആക്രോശം. തിങ്കളാഴ്ച, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും നയതന്ത്ര ഉദ്യോഗസ്ഥരും ട്രംപുമായി സൗഹൃദ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു സംഭവം. മുന്‍പ് റാഡുയര്‍ത്തിയ വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'അയാള്‍ ഇപ്പോള്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ആല്‍ബനീസിനെ തന്നോട് ചേര്‍ത്തുനിര്‍ത്തി 'അയാള്‍ എവിടെ ഇപ്പോഴും അയാള്‍ നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ടോ' എന്നായിരുന്നു ട്രംപിന്റെ ചോദ്യം. അതേസമയം ഇരുവര്‍ക്കും മുന്നിലിരിക്കുകയായിരുന്ന റാഡിന് നേരെ ആല്‍ബനീസ് ചിരിച്ചുകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പായിരുന്നു പ്രസ്താവനകളെന്ന് ഇതിനിടെ റാഡ് വിശദീകരിച്ചു. എന്നാല്‍, 'തന്നെ എനിക്കുമിഷ്ടമില്ല, ഒരുപക്ഷേ ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല' എന്നായിരുന്നു റാഡിന്റെ സംസാരം തടസപ്പെടുത്തി ട്രംപിന്റെ വാക്കുകള്‍.

അതേസമയം ട്രംപിന്റേത് നിരുപദ്രവകരമായ തമാശയാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. യോഗത്തില്‍ പൊട്ടിച്ചിരി ഉയര്‍ന്നുകേള്‍ക്കാമായിരുന്നു. കൂടിക്കാഴ്ച വിജയകരമായിരുന്നു അതിന്റെ മുഴുവന്‍ ക്രെഡിറ്റും കെവിനാണെന്നും പെന്നി വോങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ മന്ത്രി കൂടിയാണ് കെവിന്‍ റാഡ്. യു.എസ് പ്രസിഡന്റാവുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായിരുന്നു കെവിന്‍ റാഡ്. കാപിറ്റോള്‍ കലാപത്തിന് പിന്നാലെ, ചരിത്രത്തിലെ വലിയ വിനാശകാരിയായ പ്രസിഡന്റ് എന്നായിരുന്നു റാഡ്, ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തെ ട്രംപ് ചെളിയിലൂടെ വലിച്ചിഴക്കുന്നുവെന്നും റാഡ് വിമര്‍ശിച്ചിരുന്നു.

ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ, റാഡ് സമൂഹമാധ്യമങ്ങളിലെ ട്രംപ് വിമര്‍ശനങ്ങള്‍ പിന്‍വലിച്ചിരുന്നു. ജോ ബൈഡന്റെ കാലത്താണ് കെവിന്‍ റാഡ് അമേരിക്കയില്‍ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ പദവി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ പ്രചാരണ പരിപാടികളിലൊന്നില്‍ റാഡിനെ 'വൃത്തികെട്ടവന്‍' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ബ്രിട്ടീഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ നിജല്‍ ഫാരേജുമായുള്ള അഭിമുഖത്തില്‍ അധികകാലം റാഡ് അംബാസിഡറായി തുടരില്ലെന്നും ട്രംപ് ഭീഷണിയുയര്‍ത്തിയിരുന്നു.