ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറും തമ്മിലുള്ള വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. ട്രംപ്-മുനീര്‍ കൂടിക്കാഴ്ച പാകിസ്താന് നാണക്കേടാണെന്ന് രാജേഷ് കുമാര്‍ സിംഗ് പ്രതികരിച്ചു. എഎന്‍ഐയുടെ പോഡ്കാസ്റ്റിലായിരുന്നു രാജേഷ് കുമാര്‍ ഇതില്‍ അഭിപ്രായം പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റും പാക് സൈനിക മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി രാജ്യത്തിന് നാണക്കേടാണ്. ഇത് വിചിത്രമായ സംഭവമാണെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസില്‍വെച്ച് ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാതെ ഒരു യുഎസ് പ്രസിഡന്റും പാകിസ്താന്‍ സൈനിക മേധാവിയും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായായിരുന്നു അസിം മുനീര്‍ വാഷിങ്ടണിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദര്‍ശനം. പാകിസ്താനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി പാകിസ്താന്‍ പൗരന്മാര്‍ അസിം മുനീര്‍ സാമസിക്കുന്ന ഹോട്ടലിന് പുറത്തും വാഷിങ്ടണിലെ പാകിസ്താന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു.

പാക് സൈന്യത്തെ മതാധിഷ്ഠിതമാക്കിയ സേനാ മേധാവിയെന്ന നിലയില്‍ ജിഹാദി ആശയമുള്ള ഭീകരസംഘടനകള്‍ക്ക് ഏറെ പ്രിയമുള്ള നേതാവാണ് അസിം മുനീര്‍. അസിം നടത്തിയ പ്രകോപന പ്രസംഗത്തിന് ശേഷമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ദിവസങ്ങള്‍ നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുഎസ് മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ രംഗത്തെത്തിയെങ്കിലും ഇന്ത്യ അതിനെ നിരുപാധികം തള്ളിയിരുന്നു.