റഫ: ഗാസയില്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലായിരുന്നു യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയ്ക്ക് പുറകിലെ കൊലയാളി വധിക്കപ്പെട്ടു എന്നായിരുന്നു ഇസ്രയേല്‍ ലോകത്തെ പ്രസ്താവനയിലൂടെ അറിയിച്ചത് ഇസ്രയേലിന് സൈനികമായും ധാര്‍മ്മികമയും ഒരു വലിയ നേട്ടം എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. സിന്‍വറുടെ മരണത്തോടെ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസും ഇറാനിയന്‍ നിയന്ത്രണവും ഇല്ലാത്ത ഗാസയില്‍ പുതിയ ചരിത്രം പിറവി കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

2017 ല്‍ ഗാസയില്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്ത സിന്‍വറാണ് 2023 ഒക്ടോബര്‍ 7 ന് പുറകിലെ ബുദ്ധികേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്. മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും.

സിന്‍വറിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പായി ഇസ്രയേലി സൈന്യം പറഞ്ഞത് ഗാസയില്‍ നടത്തിയ ഒരു ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. തീവ്രവാദികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനകത്ത് പക്ഷെ ബന്ദികള്‍ ഇല്ലായിരുന്നു എന്നും സൈന്യം സ്ഥിരീകരിച്ചു. സൈന്യം റെയ്ഡ് തുടരുകയാണെന്നും അറിയിച്ചിരുന്നു.


ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ഗാസയുടെ കീഴിലുള്ള ഭൂഗര്‍ഭ ടണലുകളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. നേരത്തെ ഇയാള്‍ ഒളിഞ്ഞിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. പാലസ്തീന്‍കാരെ മാറ്റിപ്പാര്‍പ്പിച്ച ഒരു സ്‌കൂളിന് നേരെയും ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. 28 പേര്‍ ഇതില്‍ കൊല്ലപ്പെട്ടു എന്നാണ് മന്ത്രാലയം അവകാശപ്പെട്ടത്.

ഗാസയില്‍ റെയ്ഡ് നടത്തുകയായിരുന്ന ഇസ്രയേല്‍ സൈന്യം, പകുതി തകര്‍ന്ന കെട്ടിടത്തിനകത്ത് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു അവിടെ എത്തിയത്. അകത്തുണ്ടായിരുന്ന തീവ്രവാദികള്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തെങ്കിലും, ഒരു ഷെല്‍ ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യം മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു ഇസ്രയേല്‍ സേന പുറത്തുവിട്ട വിവരം. പിന്നീട്, ഇസ്രയേല്‍ ജയിലില്‍ കഴിയവെ സിന്‍വറില്‍ നിന്നും ശേഖരിച്ച ഡി എന്‍ എയുമായി ഒത്തുനോക്കീയായിരുന്നു മരണം സ്ഥിരീകരിച്ചത്.

ലോക നേതാക്കള്‍ പ്രതികരിക്കുന്നു

ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രയേല്‍ ആക്രമണം, സിന്‍വറിന്റെ മരണത്തോടെ അതിന്റെ പ്രധാന ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്. സിന്‍വറിന്റെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പൃധനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, എത്രയും പെട്ടെന്ന് ബന്ധികളെ മോചിപ്പിക്കണമെന്നും, യുദ്ധം അവസാനിപ്പിച്ച് സാധാരണ നിലയിലെക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു




ഇസ്രയേലിനും, അമേരിക്കയ്ക്കും, ലോകത്തിനും നല്ലൊരു ദിവ്‌സം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം. ഒസാമ ബിന്‍ ലാദന്റെ വധവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ബൈഡന്‍, ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരര്‍ക്ക് നീതിയുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നത് വീണ്ടും തെളിഞ്ഞതായി പറഞ്ഞു. അല്പം കാത്തിരിക്കേണ്ടി വന്നാലും, നീതി നടപ്പിലാകും എന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുപക്ഷെ 2011 ല്‍ അല്‍കൈ്വദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് സിന്‍വറിന്റെ വധത്തിന് എന്നായിരുന്നു മുന്‍ സി ഐ എ ഡയറക്റ്റര്‍ ഡേവിഡ് എച്ച് പെട്രിയസ് പറഞ്ഞത്. ഈ വധത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു. ബിന്‍ ലാദന്‍ ഒരു പ്രതീകമായിരുന്നു, മുന്‍ നിരയിലെ പോരാളിയല്ല. എന്നാല്‍, സിന്‍വര്‍ ഒരേസമയം ഒരു പ്രതീകമായി തുടരുകയും അതുപോലെ അക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഈ വധത്തിന് പ്രാധാന്യം ഏറെയാണ്, അദ്ദേഹം പറഞ്ഞു.