വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പിന്തുണ വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. സര്‍വേകളില്‍ ട്രംപിനെ കമല മറികടന്നു കഴിഞ്ഞു. ഇതിനിടെയാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ് രംഗത്തുവരുന്നത്. മൈക്കിന് മുന്നില്‍ എതിരാളിയെ ആക്രമിക്കുന്ന ട്രംപ് ശൈലി തുടരുമ്പോഴാണ് കമല ഹാരിസ് വെല്ലുവിളിച്ച് രംഗത്തുവരുന്നത്.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി പറയുവെന്ന് ട്രംപിനോട് കമല പറഞ്ഞു. തന്റെ വൈറ്റ് ഹൗസിലേക്കുള്ള പാത വ്യക്തമാണെന്നും ട്രംപ് തീരുമാനത്തില്‍ പുനപരിശോധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുക്കുന്നതില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. ഇതോടെയാണ് ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ് രംഗത്തെത്തിയത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വര്‍ധിക്കുകയാണ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. അപ്രുവല്‍ റേറ്റിങ്ങില്‍ 43 ശതമാനം പേര്‍ കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോള്‍ 42 ശതമാനം പേര്‍ എതിരാണ്. എ.ബി.സി ന്യൂസും ഇപ്‌സോസും ചേര്‍ന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞയാഴ്ച ഇതേ പോള്‍ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിര്‍ക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടര്‍മാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വോട്ടര്‍മാരില്‍ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.

അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയില്‍ ഇടിവ് വന്നിട്ടുണ്ട്. നിലവില്‍ 36 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്. 53 ശതമാനം പേര്‍ ട്രംപിനെ എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച 40 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ച സ്ഥാനത്താണ് ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്.