വാഷിങ്ടണ്‍: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അഫ്ഗാന്‍ നഗരമായ ജലാലാബാദ് കേന്ദ്രീകരിച്ചാണ് 34-കാരനായ ഹംസ ബിന്‍ ലാദന്റെ പ്രവര്‍ത്തനം.

ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍ ഖായിദയെ നയിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമമായ 'ദി മിറര്‍' റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിലയിരുത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ചാണ് പുതിയ റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയുടെ നേതൃത്വം ലാദന്റെ മകന്‍ ഏറ്റെടുത്തുവെന്നും സൂചനയുണ്ട്. താലിബാന്റെ പിന്തുണയും ലാദന്റെ മകന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അല്‍ ഖായിദയെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഹംസ ബിന്‍ ലാദന്‍ വലിയ ഭീകരാക്രമണങ്ങള്‍ക്കാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് ഹംസ ലക്ഷ്യമിടുന്നത്. ഇതെല്ലാം മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്കും അറിയാം. ഇവര്‍ ഹംസയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താലിബാന്‍ നേതാക്കളാണ് ഹംസയ്ക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും പിന്തുണയും നല്‍കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ ഗൗരവത്തോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്നത്.

'താലിബാന്‍ നേതാക്കള്‍ കൃത്യമായ ഇടവേളകളില്‍ ഹംസയുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അവരാണ് ഹംസയ്ക്കും കുടുംബത്തിനും സുരക്ഷയും പിന്തുണയും നല്‍കുന്നത്. അല്‍ ഖായിദയും താലിബാനും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇറാഖ് യുദ്ധത്തിനുശേഷം അല്‍ഖായിദയുടെ ശക്തമായ തിരിച്ചുവരവാണ് നടക്കുന്നത്.' -ഇതാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീകരവാദികളുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന നഗരമാണ് കിഴക്കന്‍ കാബൂളില്‍നിന്ന് 100 മൈലോളം അകലെയുള്ള ജലാലാബാദ്. ഹംസയുടെ സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനും ഇവിടെ സജീവമാണ്. ഹംസയ്‌ക്കൊപ്പം ഇയാളുമുണ്ട്. യു.എസ്. ചാരസംഘടനയായ സി.ഐ.എയുടെ കണ്ണുവെട്ടിക്കാനായി ഹംസയും നാല് ഭാര്യമാരും ഇറാനിലാണ് വര്‍ഷങ്ങളോളം കഴിഞ്ഞത്.

2019-ല്‍ ട്രംപാണ് ഹംസയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. തെക്കുകിഴക്കന്‍ അഫ്ഗാനിലെ ഘസ്നി പ്രവിശ്യയിലാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം. ഹംസ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ ഡി.എന്‍.എ. തെളിവ് ഉള്‍പ്പെടെ അന്ന് കിട്ടിയിരുന്നില്ല. ഇതിനിടെയാണ് ഹംസ ജീവനോടെയുണ്ടെന്ന റിപ്പോര്‍ട്ടും വരുന്നത്.

പിതാവിന്റെ മരണത്തിന് പ്രതികാരമായി പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇയാള്‍ക്ക് പദ്ധതിയുണ്ടത്രെ. ബിന്‍ ലാദന്റെ ഇരുപത് മക്കളില്‍ പതിനഞ്ചാമനാണ് ഹംസ. 2018ലാണ് ഹംസയുടെ പേരിലെ പ്രസ്താവന അവസാനമായി സംഘടന പുറത്തുവിട്ടത്. 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ബിന്‍ ലാദനെ 2011ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചാണ് യു.എസ് കമാന്‍ഡോകള്‍ വധിച്ചത്.