ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയുടെ ടോയ്‌ലെറ്റില്‍ കയറിയ ഇസ്രയേല്‍ പ്രധാനമന്ത്രി ചാരയന്ത്രം സ്ഥാപിച്ചു എന്നാരോപണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബോറിസ് ജോണ്‍സണ്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍ കാണാനെത്തിയ വേളയില്‍ തന്റെ ടോയ്ലറ്റില്‍ ചാരയന്ത്രം സ്ഥാപിച്ചു എന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസഥര്‍ ഈ യന്ത്രം കൈയ്യോടെ പൊക്കി എന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി പോലും അവരുടെ ചാരശൃംഖലയുടെ ഭാഗമായി എന്നും അടുത്ത സുഹൃത് രാജ്യങ്ങള്‍ക്ക് പോലും ഇസ്രയേലിനെ ഇക്കാര്യത്തില്‍ ഭയമാണെന്നുമാണ് തെളിയുന്നത്. 2017 ലായിരുന്നു ഈ സംഭവം നടന്നത്. അക്കാലത്ത് ബ്രിട്ടനിലെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ബോറിസ് ജോണ്‍സണ്‍. തനിക്ക് തൊട്ടു പിന്നാലെ ടോയ്ലറ്റില്‍ കയറിയ നെതന്യാഹു അവിടെ ചാരയന്ത്രം സ്ഥാപിച്ചിട്ടാണ് പുറത്തിറങ്ങിയത് എന്നാണ് ബോറിസ് ജോണ്‍സണ്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നത്.

എന്നാല്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുകയായിരുന്നു. സ്ഥിരമായി നടത്താറുള്ള പരിശോധനകളിലാണ് അവര്‍ ഇത്തരത്തില്‍ ഒരു വസ്തു കണ്ടെടുത്തത്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നീട് ഒരു തരത്തിലും പ്രതികരണവും നടത്തിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം താന്‍ പ്രധാനമന്ത്രി ആയതിന് ശേഷമാണ് നെതന്യാഹുവിനെ വീണ്ടും കണ്ടുമുട്ടിയതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍ക്കുന്നു.

ബോറിസ് ജോണ്‍സന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ വിവരിക്കുന്ന ഐ.ടി.വിയുടെ ഈ പരിപാടിയുടെ പൂര്‍ണ രൂപം വെളളിയാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നത്. നേരത്തേ ബോറിസ് ജോണ്‍സന്റെ ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുന്ന ഈ പരിപാടി ബി.ബി.സി നേരത്തേ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്.

എന്നാല്‍ പരിപാടിയുടെ അവതാരക ആയിരുന്ന ലോറ ക്വിന്‍സ്ബര്‍ഗ് അബദ്ധവശാല്‍ ബോറിസ് ജോണ്‍സന് അവരുടെ ബ്രീഫിംഗ് നോട്ടുകള്‍ അയച്ചു കൊടുത്തത് കാരണമാണ് പരിപാടിയില്‍ നിന്ന് ബി.ബി.സി പിന്‍മാറിയത്. ബോറിസ് ജോണ്‍സന്റെ ആരോപണത്തെ കുറിച്ച് ബ്രിട്ടനിലെ ഇസ്രയേല്‍ എംബസി ഇനിയും പ്രതികരണം നടത്തിയിട്ടില്ല.