ജെറുസലേം: ഹമാസ് തലവന്‍ യാഹ്യാ സിന്‍വറിനെ വധിച്ചതിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം. ലബനനിലെ മഹൈബിബ് പട്ടണത്തിലെ ഹിസ്ബുള്ളയുടെ റദ്്വാന്‍ വിഭാഗത്തിന്റെ തുരങ്കങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തത്. നൂറ് കണക്കിന് ടണ്‍ സ്ഫോടക വസ്തുക്കളാണ് ഇസ്രയേല്‍ ഇതിനായി ഉപയോഗിച്ചത്.

ഇവിടെ ശക്തമായ സ്ഫോടനങ്ങള്‍ നടക്കുന്നതിന്റെയും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്ത് വിട്ടു. ഈ മേഖലയില്‍ മാത്രം അമ്പതോളം ഹിസ്ബുള്ള തുരങ്കങ്ങളാണ് തകര്‍ക്കപ്പെട്ടത്. പള്ളികളും സ്‌ക്കൂളുകളും ജനവാസ മേഖലകളും കേന്ദ്രീകരിച്ചാണ് ഈ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയാണ് ഹിസ്ബുള്ള വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ച മാതൃകയില്‍ ഗലീലിയില്‍ ആക്രമണം നടത്താനാണ് ഹിസ്ബുള്ള തീരുമാനിച്ചിരുന്നത്. തുരങ്കങ്ങളില്‍ വന്‍ തോതില്‍ ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളും ഇവര്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ മേയര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രദേശവാസികളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും നബാത്തിയിലെ മേയറായിരുന്ന അഹമ്മദ് കഹീല്‍ താന്‍ സ്ഥലം വിട്ടു പോകില്ലെന്ന് പ്രഖ്യാപിച്ച് അവിടെ തന്നെ തുടരുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭാ ആസ്ഥാനത്തേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി ഇതു വരെ 2350 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ തങ്ങളുടെ അമ്പതോളം പൗരന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്കും ഡ്രോണാക്രമണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും കുടുംബവും ആക്രമണശ്രമം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹിസ്ബുള്ളയുമായി ഒരു തരത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിട്ടുണ്ട്.