ആഗോള മാധ്യമ ഭീമനായ റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തില്‍ സ്വത്തുതര്‍ക്കം കലശലാകുന്നു. റൂപ്പെര്‍ട്ട് മര്‍ഡോക്കിനെതിരെ മകന്‍ ജയിംസ് മര്‍ഡോക്കാണ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛന്റെ പിന്‍ഗാമിയാകുന്നതിനെ ചൊല്ലിയാണ് ജയിംസ് ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള യാഥാസ്ഥിതിക മാധ്യമ സാമ്രാജ്യത്തെ റൂപ്പെര്‍ട്ട് മര്‍ഡോക്കും കുടുംബവുമാണ് നിയന്ത്രിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി മര്‍ഡോക്കിന്റെ പിന്‍തുടര്‍ച്ചാവകാശം ഇനി ആര്‍ക്ക് എന്നതിനെ ചൊല്ലിയുള്ള രഹസ്യ നിയമയുദ്ധത്തിലാണ് കുടുംബമെന്നാണ് പറയപ്പെടുന്നത്.

ഈയിടെ എച്ച്.ബി.ഒ ചാനലില്‍ മര്‍ഡോക്കിന്റെ കുടുംബത്തിലെ ഭിന്നതകള്‍ ആസ്പദമാക്കി സക്സഷന്‍ എന്ന പേരില്‍ ഒരു ടി.വി സീരിയലും സംപ്രേഷണം ചെയ്തത് ഈ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള 52 കാരനായ ജെയിംസ് 2020ല്‍ തന്നെ മര്‍ഡോക്കിന്റെ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജി വെച്ചിരുന്നു. ചില എഡിറ്റോറിയല്‍ പോളിസികളുമായിട്ടുള്ള വിയോജിപ്പാണ് രാജി കാരണമെന്ന് ജെയിംസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും കുടുംബപ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.

സ്വന്തം കുടുംബത്തെ കുറിച്ചുള്ള ടെലിവിഷന്‍ ഷോ കാണാറില്ലെന്നായിരുന്നു ജയിംസ് വ്യക്തമാക്കിയതും. റൂപ്പെര്‍ട്ട് തന്റെ കമ്പനികളുടെ പൂര്‍ണ്ണ നിയന്ത്രണം മൂത്ത മകന്‍ ലാച്ലന് കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മര്‍ഡോക്കിന്റെ മറ്റ് മക്കള്‍ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

2006 ല്‍ റുപ്പേര്‍ട്ട് മര്‍ഡോക്ക് തന്റെ സ്ഥാപനങ്ങളെ ഒരു ട്രസ്റ്റിന് കീഴില്‍ കൊണ്ട് വന്നിരുന്നു. ഫോക്സ് ന്യൂസ് കൂടാതെ യു.കെയിലെ പ്രമുഖ മാധ്യമങ്ങള്‍ സ്വന്തമായിട്ടുള്ള സ്ഥാപനങ്ങളിലും എല്ലാം തന്നെ നാല് മക്കള്‍ക്കും തന്റെ കാലശേഷം തുല്യാവകാശമാണ് അദ്ദേഹം വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

കുടംബട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തി 15 ബില്യണ്‍ ഡോളറാണ്. എന്നാല്‍ ട്രസ്റ്റില്‍ വോട്ടവകാശം ലാച്ലന് മാത്രമാണ് പിതാവ് നല്‍കിയിരിക്കുന്നത്. മര്‍ഡോക്ക് കുടുംബ ട്രസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പണ്ട് മുതലുള്ള പ്രശ്നങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചു. ജെയിംസിന്റെ നേതൃത്വത്തില്‍ തന്റെ മൂന്ന് മൂത്ത സഹോദരങ്ങള്‍ പിതാവിന്റെ മരണശേഷം തനിക്കെതിരെ കരുനീക്കങ്ങള്‍ നടത്താന്‍ ഗൂഢാലോചന ചെയ്യുന്നതായി ലാച്ലാന്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വത്ത് വിഭജനത്തിന്റെ കൈമാറ്റത്തിന്റെയും പദ്ധതിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്നതായി മര്‍ഡോക്കിന്റെ മകള്‍ എലിസബത്തും ചൂണ്ടിക്കാട്ടിയിരുന്നു.

മര്‍ഡോക്കിന്റെ പിന്തുടര്‍ച്ചാവകാശത്തെ റൂപ്പെര്‍ട്ടിന്റെ മരണശേഷം സാമ്രാജ്യം ആര് ഭരിക്കുമെന്ന തര്‍ക്കമാണെന്ന നിലയിലേക്ക് എത്തിച്ചു. ലാച്ലനും ജെയിംസും തമ്മിലുള്ള പോരാട്ടം പോലെ ഇതിനെ രൂപപ്പെടുത്തി എടുക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു യഥാര്‍ത്ഥ സാധ്യത കൂടിയുണ്ട്. മര്‍ഡോക്ക് കുടുംബത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനികളിലെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടേക്കാം.

93 വയസുള്ള റൂപര്‍ട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങളഉടെ ശ്രദ്ധയില്‍ നിന്ന് അകന്ന വ്യക്തിയാണ്. അഭിമുഖങ്ങളില്‍ പങ്കെടുക്കാനോ പൊതുയിടങ്ങളില്‍ പരസ്യമായി പ്രത്യക്ഷപ്പെടാനോ റൂപര്‍ട്ട് ആഗ്രഹിച്ചിരുന്നില്ല. ഇതിനെ സംബന്ധിച്ച് ഊഹാപോഹങ്ങളും നിരവധിയാണ്. എന്നാല്‍ ഇതിനൊന്നും മറുപടി നല്‍കാന്‍ തയ്യാറല്ലാത്ത പക്ഷം ഊഹാപോഹങ്ങള്‍ ശരിയാണെന്നാണ് ജനങ്ങളും വിശ്വസിക്കുന്നത്. അതേ സമയം ജയിംസിന്റെ ആരോപണങ്ങള്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വക്താവ് തളളിക്കളഞ്ഞിരിക്കുകയാണ്.