ടെല്‍അവീവ്: ഗാസയില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തലിനുള്ള ഇസ്രയേലി നിര്‍ദ്ദേശം തളളി ഹമാസ് ഭീകരര്‍. ആക്രമണം അവസാനിപ്പിക്കുന്നതിനോ സൈന്യത്തെ പിന്‍വലിക്കുന്നതിനോ ഉള്ള ഒരു നിര്‍ദ്ദേശവും ഇസ്രയേല്‍ മുന്നോട്ടുവച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹമാസ് ആയുധം ഉപേക്ഷിച്ച് ഗാസ വിടണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് വെടിനിര്‍ത്തലിന് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഹമാസിനെ നിരായുധീകരിക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി വ്യക്തമാക്കി. ഒന്നരവര്‍ഷം പിന്നിട്ട ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 പിന്നിട്ടിരിക്കുകയാണ്. 1.16 ലക്ഷംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് ആഴ്ചത്തെ വെടിനിര്‍ത്തലിനും ഹമാസിന്റെ നിരായുധീകരണത്തിനും പകരമായി, അവശേഷിക്കുന്ന ബന്ദികളുടെ പകുതി പേരെ മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നത്.

ഹമാസ് ഗാസയുടെ സിവിലിയന്‍, സുരക്ഷാ നിയന്ത്രണം ഉപേക്ഷിക്കണമെന്ന് ഇസ്രായേല്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹമാസ് ഭീകരര്‍ ആവശ്യപ്പെടുന്നത് ഗാസാ മുനമ്പില്‍ നിന്്ന ഇസ്രയേല്‍ പൂര്‍ണമായി പിന്‍വാങ്ങിയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്നാണ്. നിരായുധീകരിക്കണം എന്ന ആവശ്യം ദീര്‍ഘനാളായി തന്നെ ഹമാസ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു സ്വതന്ത്ര വിദഗ്ധ സംഘത്തിന് ഗാസാ മുനമ്പിന്റെ നിയന്ത്രണം ഏല്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് വ്യക്തമാക്കിയിട്ടുള്ളത്.

യുദ്ധാനന്തരം ഗാസ പുനര്‍നിര്‍മ്മിക്കുന്നതിനായി ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതിയിലും ഇത്തരമൊരു നിര്‍ദ്ദേശം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരുതരത്തിലുമുളള ഒത്തുതീര്‍പ്പിന്റെ ലക്ഷണങ്ങള്‍ കാണിനില്ലെന്നാണ് ഇപ്പോള്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്ന അറബ് രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്. പൂര്‍ണ്ണമായ കീഴടങ്ങലിന് ഹമാസ് സമ്മതിക്കില്ലെന്നും എന്നാല്‍ ഇസ്രായേല്‍ ഇപ്പോഴും ആവശ്യപ്പെടുന്നത് അതാണ് എന്നുമാണ് അറബ് മധ്യസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനും പകരമായി ഹമാസ് ബന്ദികളെ ഒറ്റയടിക്ക് കൈമാറാന്‍ തയ്യാറാണ് എന്നാണ് നേരത്തേ ചില ഹമാസ് നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ ഇസ്രായേലും ഹമാസും ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തിന് ശേഷം അത് ഇല്ലാതാകുകയായിരുന്നു.

എന്നാല്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പതിനെട്ടിന് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയവരില്‍ ഇരുപത്തിനാല് പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വടക്കന്‍ ഗാസയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഹമാസ് ഇനിയും നിരവധി ആഘാതങ്ങള്‍ നേരിടാന്‍ പോകുകയാണെന്ന് അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്യുമ്പോള്‍ വ്യക്തമാക്കിയിരുന്നു.